കറുകച്ചാല്‍: കോട്ടയം-കോഴഞ്ചേരി റോഡ് മികച്ച നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ചതോടെ വാഹനങ്ങളുടെ അമിത വേഗതയും മത്സരയോട്ടവും കൂടുതല്‍ അപകടകത്തിലേക്കു നയിക്കുന്നു. റോഡു പുനര്‍നിര്‍മ്മാണം നടത്തിയെങ്കിലും കറുകച്ചാല്‍ മുതല്‍ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ നിരവധി കൊടുംവളവുകളാണുള്ളത്. തുടര്‍ച്ചയായുള്ള വളവുകളില്‍ നിരന്തരം അപകടവും ഉണ്ടാകുന്നു. റോഡിലുടെയുള്ള യാത്ര സുഖകരമായതിനാല്‍ വാഹനങ്ങളെല്ലാം തന്നെ അമിത വേഗതയിലാണ് ഈ വഴി പായുന്നത്. റോഡുകളുടെ വളവ് നിവര്‍ക്കുന്നതിന് പുനര്‍നിര്‍മ്മാണ സമയത്ത് നടപടിയെടുത്തിരുന്നില്ല. റോഡിന് വീതി കൂട്ടിയതു മാത്രമാണ് പുനര്‍നിര്‍മ്മാണമെന്ന പേരില്‍ കാട്ടിക്കൂട്ടിയതെന്ന് ആരോപണമുണ്ട്. വളവുകളില്‍ എതിരെ പാഞ്ഞു വരുന്ന വാഹനത്തെ കാണാന്‍ സാധിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.
വളവുകളിലൊന്നും തന്നെ അപകടസൂചനയുടെ ബോര്‍ഡുകളുമില്ല. റോഡിനു വീതി കൂട്ടിയതോടെ ടിപ്പറുകളുടെ മരണപ്പാച്ചില്‍ തുടരുകയാണ്. ബസുകളുടെ മത്സരയോട്ടം മറ്റൊരു ഭീഷണിയാണ്. പാഞ്ഞുവരുന്ന ഇരുചക്ര വാഹനങ്ങള്‍ മിക്കതും വളവുകളിലാണ് അപകടത്തില്‍പ്പെടുന്നത്. ചമ്പക്കര ആശ്രമം പടിഭാഗത്തും കൂട്ടിയിടി പതിവാണ്. കഴിഞ്ഞദിവസം ഈ റോഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടപകടങ്ങള്‍ നടന്നത്. മോടയില്‍ പടിയിലാണ് ആദ്യ അപകടം. മല്ലപ്പള്ളി ഭാഗത്തേക്കു പോയ കാര്‍ റോഡിലെ വളവില്‍ നിന്നു പഞ്ചായത്ത് റോഡിലേക്ക് തെന്നിക്കയറി. അമിത വേഗത്തില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണം.
രണ്ടാമത്തെ അപകടം വെട്ടിക്കാവുങ്കല്‍ ഭാഗത്താണ് നടന്നത്. മല്ലപ്പള്ളി ഭാഗത്തേക്കു വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലിനും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറുകയായിരുന്നു. ഈ രണ്ടപകടങ്ങളിലും ചിലര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും മത്സരഓട്ടവും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: