കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. പ്രസിഡന്റും അംഗം അജയ് തറയിലും ഒരു ഭാഗത്തും ദേവസ്വം മന്ത്രിയും മൂന്നാമത്തെ അംഗം കെ. രാഘവനും മറു ഭാഗത്തുമായി ശീതസമരവും പ്രസ്താവന യുദ്ധങ്ങളും നടത്തുന്നു വെന്നും ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍മന്ത്രിയുടെ സഹോദരന് വി.എസ്. ജയകുമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുമ്പോഴും ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് അവരോധിക്കാന്‍ ശ്രമിക്കുന്നു. വഴിപാട് നിരക്ക് കൂട്ടുന്നത് കൂടിയാലോചനയില്ലാതെയാണ്.
പണത്തിന്റെ സ്വാധീനത്തില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കുന്ന മാഫിയ സംഘങ്ങള്‍ക്ക് ബോര്‍ഡും മന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. കശാപ്പ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ പരസ്യമായി ബീഫ് കഴിച്ച ദേവസ്വം മന്ത്രി ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പൊന്നമ്പലമേട്ടില്‍ ദീപം തെളിക്കാനുള്ള അവകാശം മലയരയര്‍ക്ക് നല്‍കാതെ ബോ ര്‍ഡ് പ്രസിഡന്റ് ഭക്തജന വികാരം വ്രണപ്പെടുത്തി. കോടതിവിധി അട്ടിമറിച്ചും ഭക്തജന താത്പര്യം നിരാകരിച്ചുമാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയപ്പ നിര്‍മ്മാണവും വിതരണവും നിര്‍ത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്. ശിവരാജനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: