ചെറുതുരുത്തി: ജല സാക്ഷരത പ്രചരണവും, പുഴ കൂട്ടായ്മകളും ഏറ്റെടുത്ത് നാലു ദിവസങ്ങളിലായി ചെറുതുരുത്തി നിളയോരത്ത് നടന്ന ദേശീയ നദീ മഹോത്സവം സമാപിച്ചു. നിളയുടെ വ്യക്തിത്വ പദവിയും, ഭാരതപ്പുഴ റിവര്‍ അതോറിറ്റിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് മഹോത്സവം ആവശ്യപ്പെട്ടു. ഭരണഘടനാപദവിയോടെ അന്തര്‍ സംസ്ഥാന നദീ അതോറിറ്റി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
ജല സാക്ഷരതാ പ്രചരണ ഭാഗമായി പുഴയോര ഗ്രാമങ്ങളില്‍ 100 ശില്പശാലകള് സംഘടിപ്പിക്കാനും പ്രചരണമേറ്റെടുത്തു നടത്തുന്നതിനായി 1000 സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനും തീരുമാനിച്ചു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കും ജൂലായില്‍ ഏകദിന ക്ലാസ് നടത്തും. ആഗസ്റ്റ് 23 ഭാരതപ്പുഴ ദിന പ്രഖ്യാപന ഭാഗമായി നൂറ് ജല സാക്ഷരതാ സദസ്സ് നടത്തും
നിളാ പുനരുജ്ജീവനത്തിനായി പത്തിന കര്‍മ്മ പരിപാടികളും പ്രഖ്യാപിച്ചു. നിളാ പഠന ഗവേഷണ കേന്ദ്രം, മാതൃകാ ഗ്രാമങ്ങള്‍ തീര്‍ക്കും. നിളാതടത്തില്‍ തൈകള്‍ വച്ചുപിടിപ്പിക്കാനും, സ്കൂള്‍, കോളേജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി ജനകീയമാക്കാനും നടപടി സ്വീകരിയ്ക്കും. മഴ പൊലിമ, കിണര്‍ റീചാര്‍ജ്ജ്, നേഴ്സറി പരിപാലനം, വൃക്ഷസ്നേഹികളെ സൃഷ്ടിക്കല്‍ എന്നിവയ്ക്കായി വിദഗ്ധ സേവനം ലഭ്യമാക്കും. കാലാവസ്ഥ വ്യതിയാന പഠനത്തിനായി സര്‍വ്വേയും, പഠനവും നടത്തും. നിളാ ചരിത്ര സ്മാരകം ഡോക്യുമെന്റ് ചെയ്യുന്നതിനായി പാനല്‍ രൂപീകരിക്കും. നിളാതീരത്ത് കാലാവസ്ഥ പഠനകേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കും, നിളാതീരത്തെ ജൈവവൈവിധ്യം, ഭൂവിനിയോഗം, നീരൊഴുക്ക്, ഊഷ്മാവ്, മണല്‍ ഓഡിറ്റിങ്ങ്, ജലനിരപ്പ് എന്നിവ പരിശോധിക്കാന്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തും, കേന്ദ്രങ്ങളുടെ നടത്തിപ്പിനായി നിളാതീരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, പരിസ്ഥിതി ലാബുകള്‍ എന്നിവയുടെ സഹകരണം തേടും.
ദേശീയ നദീ മഹോത്സവത്തിന്റെ സമാപന സമ്മേളനം പ്രജ്ഞാ പ്രവാഹക് ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജന:സെക്രട്ടറി അഡ്വ.പ്രഭാശങ്കര്‍ അദ്ധ്യക്ഷനായി, ആകാശവാണി തൃശൂര്‍ നിലയം ഡയറക്ടര്‍ കെ.ആര്. ഇന്ദിര, ഫാ. റോയ് വടക്കന്‍, ഡോ. പത്മലാല്‍ എന്നിവര്‍ സംസാരിച്ചു. ജലജീവന്‍ പുരസ്കാരം ഇടുക്കിയിലെ സന്നദ്ധ സംഘടനയായ സോളിഡാരിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ ചെയര്മാന് അഡ്വ. തുളസീധരന്‍ നായര്‍ ഏറ്റുവാങ്ങി. ഷോര്‍ട്ട് ഫിലിം മത്സര അവാര്‍ഡുകളുടെ പ്രഖ്യാപനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: