തിരുവനന്തപുരം: മരങ്ങള്‍ നടുന്നതിനൊപ്പം അത് പരിപാലിക്കുന്നതിനും ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മരങ്ങള്‍ പരിപാലിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാവണം. ജനങ്ങള്‍ക്ക് പ്രയോജനകരമായ മരങ്ങള്‍ വേണം വച്ചുപിടിപ്പിക്കേണ്ടത്. ഔഷധഗുണമുള്ള ചെടികള്‍, മാവ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടത്. വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളിലും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ തയ്യാറാകണം.
റിപ്പബ്ളിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പ്രമുഖരുള്‍പ്പെടെയുള്ളവര്‍ രാജ്ഭവനില്‍ വരുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഭാവിതലമുറയ്ക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കനകക്കുന്ന് വളപ്പില്‍ ഗവര്‍ണര്‍ ഇലഞ്ഞിതൈ നട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വിതരണം ചെയ്തു. സുഗതകുമാരിക്കുള്ള പുരസ്കാരം ഗവര്‍ണറില്‍ നിന്ന് മകള്‍ ലക്ഷ്മിദേവി ഏറ്റുവാങ്ങി. സി. കെ. കരുണാകരന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റേഴ്സ് എന്നിവര്‍ക്കും പുരസ്കാരം നല്കി.
വനം മന്ത്രി കെ.രാജു അധ്യക്ഷനായിരുന്നു. മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എസ്.സി. ജോഷി, പരസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം ഡയറക്ടര്‍ പത്മ മഹന്തി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ വനവാസി കലാകാരന്മാര് അവതരിപ്പിച്ച നൃത്തവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: