കോഴിക്കോട്: തനിക്ക് ഹിതകരമല്ലാത്ത വിശ്വാസങ്ങളോടും അഭിപ്രായങ്ങളോടും ഉദാരമായ സമീപനംവെച്ചു പുലര്‍ത്തിയ മഹാമനസ്കനായിരുന്നു വി.എം കൊറാത്തെന്ന് കാസിം വാടാനപ്പള്ളി പറഞ്ഞു. തപസ്യ സംഘടിപ്പിച്ച കൊറാത്ത് അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായങ്ങളോട് ഉദാരമായ സമീപനം പുലര്‍ത്തുന്നതാണ് മനുഷ്യന്റെ സംസ്കാരം.
വിവേകപൂര്‍വ്വം മറ്റ് അഭിപ്രായങ്ങള്‍ കേള്‍ക്കാനും ആവശ്യമെങ്കില്‍ തിരുത്താനും കൊറാത്ത് തയ്യാറായിരുന്നു. ഭാഷാപരമായ ആസ്വാദ്യതയും ആശയപരമായ മാന്യതയും നിലനിര്‍ത്തുകയും ചെയ്ത പത്രപ്രവര്ത്തകന് ആയിരുന്നു അദ്ദേഹം. തന്റെ നിലപാടുകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആര്‍എസ്എസ്സിനോടുള്ള എതിര്‍പ്പ് മാറ്റുകയും അതിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യാന്‍ അദ്ദേഹം തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തന മേഖലയിലും പത്രപ്രവര്‍ത്തകന്റെ കടമകളിലും അവകാശങ്ങളിലും സുധീരമായ കാഴ്ചപ്പാടാണ് കൊറാത്ത് മുന്നോട്ട് വെച്ചതെന്ന് അമൃത എക്സിക്യൂട്ടീവ് എഡിറ്റര്‍ ജി.കെ.സുരേഷ്ബാബു പറഞ്ഞു. മാറിയ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പത്രപ്രവര്‍ത്തന മേഖലയില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പത്രപ്രവര്‍ത്തക സമൂഹം പിന്നോട്ട് നിന്നപ്പോള്‍ എതിര്‍പ്പുകള്‍ അവഗണിച്ച് അതിനെതിരെ പോരാടാന്‍ അദ്ദേഹം നേതൃത്വം നല്കി. പത്രാധിപന്മാര്ക്ക് പ്രാധാന്യം ഇല്ലാതാകുകയും മാധ്യമങ്ങളെ പരസ്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് പുതിയ മാധ്യമ പ്രവര്‍ത്തനം. മതേതരം എന്ന പേരില്‍ മത പ്രീണനം നടപ്പിലാക്കുകയാണ് മാധ്യമരംഗത്തും നടക്കുന്നത് അദ്ദേഹം പറഞ്ഞു. കേസരി സഹപത്രാധിപര്‍ ടി. വിജയന്, എം.സി. രാജീവ് കുമാര്‍, അനില്‍ പൂനൂര് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: