കണ്ണൂര്‍: ജില്ലയില്‍ 38,0000 ത്തിലേറെ മഴക്കുഴികളുണ്ടാക്കാന് കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. നൂറിലേറെ താല്‍ക്കാലിക തടയണകളും ആയിരക്കണക്കിന് മഴക്കുഴികളും നിര്‍മിച്ച ഗ്രാമപഞ്ചായത്തുകള്‍ ജില്ലയിലെ മലയോര മേഖലയിലുണ്ട്. മൂവായിരം മുതല്‍ ആറായിരം വരെ മഴക്കുഴികള്‍ നിര്‍മിച്ച 15 ലേറെ ഗ്രാമ പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഴക്കുഴികള്‍, തടയണകള്‍, കിണര്‍ റീച്ചാര്‍ജ്, ജലാശയങ്ങളുടെയും പുഴകളുടെയും ശുചീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എല്ലാ വീട്ടിലും കിണര്‍ റീചാര്‍ജ്ജ് സംവിധാനമോ മഴക്കുഴിയോ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കിണര്‍ റീചാര്‍ജ്ജ് സംവിധാനം വീടുകളില്‍ ഒരുക്കിനല്‍കാന്‍ കുടുംബശ്രീ റെയിന്‍ ആര്‍മി രൂപീകരിച്ച് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ കിണര്‍ റീചാര്‍ജ്ജ് സംവിധാനം റെയിന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കും.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മാത്രം ജില്ലയില്‍ ആയിരത്തിലേറെ കിണര്‍ നിര്‍മിക്കാന്‍ കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1885 കിണര്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നൂറിലേറെ സ്ഥിരം തടയണകള്‍ ഇതിനകം നിര്‍മിച്ചു. കൃഷിഭൂമികളിലായി 573 കുളവും തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ചു. 600 ഓളം കുളങ്ങളുടെ നവീകരണവും പൂര്‍ത്തിയാക്കാനായി. ഇതിനു പുറമെ തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള നേതൃത്വത്തില്‍ സന്നദ്ധ സേവനമടക്കം ഉപയോഗപ്പെടുത്തിയാണ് മഴക്കുഴികളും താല്‍ക്കാലിക തടയണകളും നിര്‍മിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: