പത്തനാപുരം: ദിനംപ്രതി ചാക്കുകണക്കിന് മാലിന്യമാണ് കല്ലുംകടവ് തോട്ടില്‍ കൊണ്ടുതള്ളുന്നത്. പ്രധാന ജലസ്രോതസ് മാലിന്യവാഹിനിയായി മാറിയിട്ടും വൃത്തിയാക്കാനോ സംരക്ഷിക്കാനോ നടപടികളില്ലെന്ന ആക്ഷേപം ശക്തമാണ്.
കുടിവെള്ളപദ്ധതികള്‍ക്ക് ഉള്‍പ്പെടെ ജലമെടുക്കുന്ന തോടാണ് മലിനമായി മാറിയത്. പട്ടണനടുവിലൂടെ ഒഴുകുന്ന തോട് വൃത്തിയാക്കാനുള്ള പദ്ധതികളെല്ലാം അധികൃതര്‍ പ്രഖ്യാപനത്തിലൊതുക്കിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തോട് വൃത്തിയാക്കുമെന്ന് അധികൃതര്‍ പലതവണ പ്രഖ്യാപിച്ചുവെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടികളില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വാട്ടര്‍ അതോറിറ്റിയുടെ പത്തനാപുരം, കുണ്ടയം മലങ്കാവ് കുടിവെള്ളപദ്ധതികള്‍ക്ക് ആവശ്യമായ ജലം എടുക്കുന്നത് കല്ലുംകടവ് തോട്ടില്‍ നിന്നുമാണ്.
കല്ലുംകടവിലെ മത്സ്യഫെഡിലെയും സമീപത്തെ തട്ടുകടയിലേയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തോട്ടിലാണ്. കൂടാതെ പട്ടണത്തിലെ ചില ആഡിറ്റോറിയം, വ്യാപാര സ്ഥാപനങ്ങള്‍, അറവുശാലകള്‍ തോടിന്റെ വശങ്ങളിലെ ചില വീടുകളിലെ ടോയിലറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ വരെ തോട്ടിലേക്ക് ഒഴുക്കി വിടുകയാണ്. ഇതൊക്കെ അറിഞ്ഞിട്ടും ത്രിതല പഞ്ചായത്ത് ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: