കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് വടക്ക് മൂവക്കോട് സിപിഎം പിന്തുണയോടെ ബിവറേജ് ഔട്ട്ലെറ്റ് തുറന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
മലനട മുതല്‍ മണ്ണാറോഡ് വരെയുള്ള മേഖലയില്‍ ചാലുംപാട്, ഇടയ്ക്കാട്, ദേവഗിരി, മണ്ണാറോഡ്, കൊറ്റിലംപാട് ഉള്‍പ്പെടെ അഞ്ചോളം പട്ടികജാതി കോളനികളും നിരവധി ആരാധനാലയങ്ങളും ഈ മേഖലയിലുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കവുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങാന്‍ കത്ത് നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗം ഇത് മാറ്റിവയ്ക്കുകയായിരുന്നു. പഞ്ചായത്ത് അനുമതി വേണ്ട എന്ന പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.
പോരുവഴി പഞ്ചായത്തിലെ ഏതാണ്ട് പകുതിയോളം മേഖലകളില്‍ കുടിവെള്ളം എത്തിക്കുന്ന ബംഗ്ലാവില്‍ വെസ്റ്റ് കുടിവെള്ള പദ്ധതിയോട് ചേര്‍ന്നുള്ള കെട്ടിടമാണ് ഔട്ട്ലെറ്റിനായി ഉപയോഗിക്കുന്നത്.
പള്ളിക്കലാറിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിന്റെ ഒരുവശം അഗാധമായ കുഴിയാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള ഈ മേഖലയില്‍ ഔട്ട്ലെറ്റ് സ്ഥാപിച്ചാല്‍ അപകടം വര്‍ദ്ധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. മുമ്പ് പോരുവഴി പഞ്ചായത്തിലെ കുറ്റിക്കല്‍ ജംഗ്ഷനിലും ശൂരനാട് വടക്ക് പഞ്ചായത്തിലെ പുലിക്കുളത്തും ഔട്ട്ലറ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഈ മേഖലകളില്‍ സമരത്തിന് നേതൃത്വം നല്കിയ സിപിഎം തന്നെ മൂവക്കോട് പട്ടികജാതി മേഖലയില്‍ ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇടയ്ക്കാട് വടക്ക് മേഖലയിലെ ജനങ്ങളുടെ സൈ്വര്യജീവിതം നഷ്ടപ്പെടുത്തുന്ന ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മാറണമെന്ന് സിപിഐ ഇടയ്ക്കാട് വടക്ക്, മണ്ണാറോഡ് ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്തയോഗം ആവശ്യപ്പെട്ടു.
ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. റിബലിനെ നിരത്തി സിപിഐ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതു മുതല്‍ സിപിഎമ്മും സിപിഐയും ഇവിടെ രണ്ടു തട്ടിലാണ്. മേഖലയില്‍ ഔട്ട്ലെറ്റ് സ്ഥാപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ശക്തമായ ജനകീയസമരം സൃഷ്ടിക്കുമെന്നും സിപിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: