പത്തനംതിട്ട: ജല അതോറിറ്റിയുടെ നഗരത്തിലെ ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടുന്നത് തുടര്‍ക്കഥയാവുന്നു. പൈപ്പ് പൊട്ടുന്നത് ജല വിതരണം തടസപ്പെടുന്നതിന് പുറമെ റോഡുകള്‍ തകരുന്നതിനും കാരണമാകുന്നു. റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ പലപ്പോഴും വാഹനപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
നഗരത്തില്‍ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടല്‍ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജന പ്രതിനിധികള്‍ അടക്കമുള്ളവര്‍ ആവശ്യമുന്നയിച്ചു. കഴിഞ്ഞ ഒരുമാസമായി നഗരസഭാ പരിധിയില്‍ വിവിധ ഇടങ്ങളില്‍ പൈപ്പ് തകരാറിലായി ശുദ്ധജലം പഴാകുന്നു. ഇതുസംബന്ധിച്ച് ജല അതോറിട്ടി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാലും ഫലമില്ലെന്ന ആക്ഷേപമുയരുന്നു.
ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ അടുത്തസമയത്ത് പലതവണ പൈപ്പ് പൊട്ടി റോഡ് താറുമാറായി. ഇതു പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
അറ്റകുറ്റ പണികള്‍ക്ക് ശേഷം റോഡിലെ കുഴികള്‍ യഥാസമയം നികത്തി ടാര്‍ ചെയ്യാനോ കോണ്‍ക്രീറ്റ് ചെയ്യാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
ഇത്തരം കുഴികള്‍ പിന്നീട് റോഡുകളുടെ മൊത്തം തകര്‍ച്ചയ്ക്ക് കാരണമാകുന്നു. പൊതുമരാമത്ത് വകുപ്പും ജല അതോറിട്ടിയും തമ്മിലുള്ള ചേരിപ്പോരും പ്രശ്നങ്ങള്‍ വഷളാക്കുന്നു. ഇരു വകുപ്പ് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി രക്ഷപെടുകയാണ് പതിവ്.
ഉന്നത നിലവാരത്തില്‍ ആധുനിക രീതിയില്‍ ടാര്‍ ചെയ്ത റോഡുകളാണ് ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതിനെ തുടര്‍ന്ന് വെട്ടിക്കുഴിക്കുന്നത്. അറ്റകുറ്റപണികള്‍ കരാര്‍ എടുക്കുന്നവരും അതോറിട്ടി ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ സഖ്യമാണ് സര്‍ക്കാര്‍ ഫണ്ട് ദുര് വിനിയോഗം ചെയ്യാല്‍ സാഹചര്യം ഒരുക്കുന്നത്.
കാരറുകാര്‍ക്ക് ജോലി കുറഞ്ഞാല്‍ വെള്ളത്തിന്റെ സമ്മര്‍ദ്ദം കൂട്ടി പൈപ്പുകള്‍ തകരാറിലാക്കുന്നതായി ആരോപണങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് തുടര്‍ക്കഥയാകുന്ന പൈപ്പ് പൊട്ടലിനെ ക്കുറിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം ഉയരുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കുമെന്ന് നഗരസഭ വൈസ് ചെയര്മാന് പി. കെ. ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: