ന്യൂദല്‍ഹി/ആലപ്പുഴ: കേരളത്തിലെ കഴക്കൂട്ടത്തേയും ചെറിയനാട്ടേയും എടിഎം കവര്‍ച്ചക്കേസില്‍ പ്രധാന പ്രതിയെന്നു കരുതുന്ന, ദല്‍ഹിയില്‍ താമസമാക്കിയ മലയാളിയെ ഹരിയാനയില്‍ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ദല്‍ഹി ക്രൈംബ്രാഞ്ചിലെ ഹെഡ്കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാനെയും പോലീസ് പ്രതി ചേര്‍ത്തു. ഇയാള്‍ സംഘത്തിലെ പ്രധാനിയാണെന്നും പോലീസ് പറയുന്നു. അവധിയെടുത്ത് മുങ്ങിയ ഇയാളെ സസ്പെന്റ് ചെയ്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
കേസിലെ പ്രധാന പ്രതി ചെങ്ങന്നൂര്‍ ആല പെണ്ണുക്കര കനാല്‍ ജങ്ഷന് സമീപമുള്ള ഇടയിലേത്ത് വീട്ടില്‍ സുരേഷ് കുമാറാ (37)ണ് പിടിയിലായത്.
ഇയാളെ പാട്യാല ചീഫ് മെട്രോപൊളിത്തന്‍ കോടതി തെളിവെടുപ്പിനായി നാല് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് കൈമാറി. ഏതാനും ഹരിയാന സ്വദേശികളും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ദല്‍ഹി പോലീസിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്.
ഏപ്രില്‍ 24ന് ചെറിയനാട്ടും മെയ് 26ന് കഴക്കൂട്ടത്തുമായിരുന്നു മോഷണം.
14 ലക്ഷത്തോളം രൂപയാണ് രണ്ടിടങ്ങളിലായി സംഘം കവര്‍ന്നത്. ചെറിയനാട്ടില്‍ നിന്ന് 3.69 ലക്ഷവും കഴക്കൂട്ടത്തു നിന്ന് 10.18 ലക്ഷവുമാണ് കവര്‍ന്നത്. ആലപ്പുഴയിലെ രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു. നാലിടങ്ങൡ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ സമാനമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി കുടുങ്ങിയ സാഹചര്യത്തില്‍ മറ്റിടങ്ങളിലെ മോഷണശ്രമം സംബന്ധിച്ചും സൂചന ലഭിേച്ചക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതിയെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ച കേരള പോലീസ് ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, മാരാരിക്കുളം സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു.
ദില്ലി, ഹരിയാന സ്വദേശികളായ പ്രതികളുടേതെന്നു സംശയിച്ച വാഹനം കടന്നു പോയ വിവിധ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തുമ്പുണ്ടാക്കിയത്. ദല്‍ഹിയില്‍ സുരേഷിന്റെ അയല്‍വാസി ഉള്‍പ്പെടെ നാല് ഹരിയാന സ്വദേശികളെക്കൂടി പിടികൂടാനുണ്ട്. മോഷണത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുത്തിട്ടുണ്ട്.
ചെറുപ്പകാലം മുതല്‍ വാഹന മോഷണം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായിരുന്നു സുരേഷ്. ചെങ്ങന്നൂര്‍ നഗരത്തില്‍ കുറച്ചുകാലം താമസിച്ച ശേഷമാണ് ദല്‍ഹിയിലേക്ക് താവളം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: