പൂച്ചാക്കല്‍: കാലവര്‍ഷം തുടങ്ങിയതോടെ ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. വെള്ളം ഒഴുക്കിവിടുന്നതിന് സംവിധാനമില്ല. റോഡില്‍ ഭൂരിഭാഗം സ്ഥലത്തും വെള്ളം കെട്ടിനില്‍ക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലുമായാണ് വെള്ളക്കെട്ട്.
വശങ്ങളിലെ താഴ്ച്ചയുള്ള ഭാഗം തോടുപോലെയായിരിക്കുകയാണ്. വശങ്ങളിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് അപകടഭീഷണിയായിരിക്കുകയാണ്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുഴികള്‍ കാണാതെ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. വെള്ളം തെറിക്കുമെന്നതിനാല്‍ വശങ്ങളിലൂടെ നടന്നുപോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ റോഡ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡ് തകര്‍ച്ചയ്ക്കും കാരണമാകും. സമീപ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നതും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എട്ടുവര്‍ഷം മുന്‍പ് ദേശീയപാത നിലവാരത്തില്‍ 13 കോടി രൂപ ചെലവിലാണ് ചേര്‍ത്തല അരൂക്കുറ്റി റോഡ് പുനര്‍നിര്‍മിച്ചത്.
റോഡിന്റെ വശങ്ങളിലുണ്ടാകുന്ന താഴ്ച പരിഹരിക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡരികില്‍ ഓടയും കാല്‍നട യാത്രികര്‍ക്കായി നടപ്പാതയും വേണമെന്നാണ് നാട്ടകാരുടെ ആവശ്യം.
കണ്ടെയ്നര്‍ ലോറികളടക്കം ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ റോഡിന് വീതികൂട്ടേണ്ടത് അത്യാവശ്യമാണെന്നും റോഡിലെ വളവുകള്‍ നിവര്‍ത്തണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: