ഇരിങ്ങാലക്കുട : നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ആകൃതി കൊണ്ടും വലുപ്പം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കൂത്തമ്പലമായ ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായി. കൂത്തമ്പല പ്രതിഷ്ഠാ ചടങ്ങ് ജൂണ്‍ 25-ാം തീയതി ഞായറാഴ്ച്ച നടക്കും. പ്രതിഷ്ഠാ ചടങ്ങുകള്‍ ആറു ദിവസങ്ങളായിട്ടാണ് നടത്തുന്നത്. ദേവപ്രതിഷ്ഠയോളം പ്രാധാന്യമുള്ളതാണ് കൂത്തമ്പല പ്രതിഷ്ഠയും. കേരളത്തില്‍ 25ല്‍ അധികം കൂത്തമ്പലങ്ങളുണ്ടെങ്കിലും ഇത്തരത്തില്‍ വിശദമായ ഒരു പ്രതിഷ്ഠാകര്‍മം നടന്നിട്ട് ഉദ്ദേശം 300 ല്‍ അധികം വര്‍ഷമായി എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കൂത്തമ്പലത്തിനു കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ 2012 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യ പ്രകാരം സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇതുനുള്ള ഫണ്ട് അനുവദിച്ചത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ലോകത്തിലെ തന്നെ അനശ്വര പൈതൃകമെന്നു യുനെസ്കോ അംഗീകരിച്ചതും ഭാരതത്തിന്റെ തനതു കലാരൂപവുമായ കൂത്ത്, കൂടിയാട്ടം എന്നിവ സംരക്ഷിച്ചു പോരുന്നത് കേരളത്തിലെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളാണ്. ദേവപൂജകളിലെ നൃത്തത്തിന്റെ പ്രത്യക്ഷ രൂപമാണ് കൂത്ത്. ദേവദര്‍ശനം പോലെ പ്രാധാന്യവും ഫലസിദ്ധിയും ഉള്ളതാണ് അനുഷ്ഠാനപ്രധാനമായ കൂത്തിന്റെ ദര്‍ശനവും. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന കേരളത്തില്‍ നിരവധി കൂത്തമ്പലങ്ങളുണ്ട്. മഹാക്ഷേത്രങ്ങളിലെ പ്രശസ്തിയും ലക്ഷണസമ്പൂര്‍ണതയും തികഞ്ഞ ഒരു കൂത്തമ്പലമാണ് കൂടല്‍മാണിക്യത്തിലേത്. ശ്രീകോവിലും കൂത്തമ്പലവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഇവിടെയുള്ളത്. ശ്രീ സംഗമേശ്വര സ്വാമിക്ക് ദ്രവ്യകലശത്തോടെയാണ് ക്രിയകള്‍ ആരംഭിക്കുന്നത്. കൂത്തമ്പലത്തിലെ ശുദ്ധിക്രിയകള്‍, ബീജാരോപണം, കലശപൂജകള്‍, തത്വഹോമം, നാന്ദീമുഖം, പുണ്യാഹം തുടങ്ങി അനേകം ചടങ്ങുകള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് ദേവസ്വം തന്ത്രി പ്രതിനിധി തന്ത്രി എ എസ് ശ്രീവല്ലഭന് നമ്പൂതിരി പറഞ്ഞു.
ക്ഷേത്രം തന്ത്രിമാര്‍, പരികര്‍മ്മിമാര്‍, അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, രജനീഷ് ചാക്യാര്‍, നാരായണന് നമ്പ്യാര്‍, വില്ലിവട്ടത്ത് രാമനാഥന് നമ്പ്യാര്‍, ക്ഷേത്ര പാരമ്പര്യപാരമ്പര്യേതര ജീവനക്കാര്‍ തുടങ്ങിയവരും ഈ ക്രിയാ പദ്ധതികളില്‍ പങ്കെടുക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയാണ് സമര്‍പ്പണചടങ്ങുകള്‍ നടത്തുന്നത്. സര്‍വ്വപാപനിവാരണത്തിനു കൂത്തിന്റെ ദര്‍ശനം സാധ്യമാകുന്നതുപോലെ കൂത്തമ്പലത്തിന്റെ പ്രതിഷ്ഠ ദര്‍ശിക്കുന്നതും സര്‍വ്വദോഷപരിഹാരമാണ്. ഒരു മനുഷ്യായുസ്സിലെ സര്‍വ്വ ദോഷങ്ങളെയും തീര്‍ത്ത് ഐശ്വര്യാദി സര്‍വ്വഗുണങ്ങളെയും പ്രദാനം ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു. വിശേഷിച്ച് കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ അംഗുലിയാങ്കം കൂത്ത് സന്താനലബ്ദി, മംഗല്യസിദ്ധി എന്നിവയ്ക്ക് ഉത്തമമാണെന്ന് അനുഭവസ്ഥര്‍ തന്നെ പറയുന്നു. കൂത്ത് ഇവിടെ വഴിപാടുകള്‍ നടത്തി വരുകയും ചെയ്യുന്നു. പത്രസമ്മേളനത്തില്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ വി പി രാമചന്ദ്രന്, സി മുരാരി, വിനോദ് തറയില്‍ അഡ്മിനിസ്ട്രേറ്റര്‍ എ എം സുമ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: