പോത്തന്‍കോട് : പോത്തന്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയും പരിസരപ്രദേശങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.സ്കൂള്‍ തുറന്നതോടെയാണ് സാമൂഹ്യവിരുദ്ധ ശല്യം വര്‍ദ്ധിച്ചത്. സ്കൂള്‍ വിടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സാമൂഹ്യ വിരുദ്ധര്‍ ഡിപ്പോയില്‍ എത്തും. ബസ് കാത്ത് നില്ക്കുന്ന വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുക, പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ് ഇഷ്ട വിനോദം. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് പോത്തന്‍കോട് പോലീസും കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതരും. നിരവധി രക്ഷകര്‍ത്താക്കള്‍ പരാതികളുമായി രംഗത്ത് എത്തികഴിഞ്ഞു. ഡിപ്പോയിലെ സാമൂഹ്യവിരുദ്ധ ശല്യം കാരണം സമാന്തര സര്‍വ്വീസുകളെ ആശ്രയിക്കേണ്ട ഗതി കേടിലാണ് വിദ്യാര്‍ത്ഥിനികള്‍.
ഡിപ്പോ അധികൃതര്‍ പരാതി നല്കിയാല് മാത്രമേ നടപടി എടുക്കൂ എന്നാണ് പോത്തന്‍കോട് പോലീസിന്റെ നിലപാട്. കഴിഞ്ഞ ദിവസം വൈകുന്നേരം സമീപത്തെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചീമുട്ട എറിഞ്ഞസംഭവം ഉണ്ടായി. യാത്രക്കാര്‍ ഡിപ്പോയില്‍ പരാതി പറഞ്ഞു. പോത്തന്‍കോട് പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: