.കാട്ടാക്കട: ഭൂമി കയ്യേറിയെന്ന് ആരോപിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങി ഡിവൈഎഫ്ഐ ജില്ലാ നേതാവും കുടുംബവും ദളിത് കുടുംബത്തെ തെരുവിലിറക്കി വിട്ടു. കാട്ടാക്കട കിള്ളി പാറയില്‍ വീട്ടില്‍ കുമാരിയെയും കുടുംബത്തെയുമാണ് ഇന്നലെ കോടതി ജീവനക്കാരും റവന്യു അധികൃതരും പോലീസും ചേര്‍ന്ന് ഇറക്കിവിട്ടത്.
ഇവരെ ബലമായി വീട്ടില്‍ നിന്നിറക്കിയ ശേഷം ജെ സി ബി ഉപയോഗിച്ച് വീട് ഇടിച്ചു നിരത്തി. ഭൂമി മുള്ളുവേലി കെട്ടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ പിതാവ് കുമാരിയുടെ വസ്തു തങ്ങളുടേതെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. കുമാരിയുടെ വസ്തുവിനോട് ചേര്‍ന്ന് ഇവര്‍ക്ക് ഭുമിയുണ്ട് ഈ ഭൂമിയുടെ സര്‍വേ നമ്പര്‍ കാണിച്ച് വ്യാജരേഖയുണ്ടാക്കിയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് കുമാരി പറയുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളും നിലനിന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സാജു കുമാരിയുടെ ഉടുതുണി ഉരിഞ്ഞ് മര്‍ദ്ദിച്ചതോടെ പ്രശ്നം രൂക്ഷമായി.
കുമാരിയുടെ മുത്തശ്ശി ചാത്ത ശാന്തപ്പുവും കുടുംബവും ഗോപാല പിള്ളയെന്ന ജന്മിയുടെ തൊഴിലാളിയും കുടികിടപ്പുകാരുമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചാത്തയ്ക്ക് ഗോപാലപിള്ള ഇഷ്ടദാനം നല്കിയ 24 സെന്റ് ഭൂമിയിലാണ് കൊച്ചുമകള്‍ കുമാരിയും കുടുംബവും കഴിയുന്നത്. അസ്സല് രേഖകള്‍ പരിശോധിച്ച് ഉടമസ്ഥ കുമാരി ആയതിനാലാണ് സിപിഎം കാലങ്ങളായി ഭരിക്കുന്ന കാട്ടാക്കട പഞ്ചായത്ത് ഇവര്‍ക്ക് 2004 ല്‍ സൗജന്യ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയത്. ഈ വീടാണ് ഇടിച്ചു നിരത്തിയത്. ചാത്ത മരണമടഞ്ഞ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം വസ്തു തട്ടിയെടുക്കാന്‍ ഡിഫി നേതാവ് ശ്രമിക്കുകയാണെന്ന് കുമാരി പരാതിപ്പെട്ടു. ഇതോടെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇവരെ തെരുവിലിറക്കാന്‍ സി പി എം ശ്രമം തുടങ്ങിയത്.
സംഭവമറിഞ്ഞ് ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി വിശാഖ്, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി വിളപ്പില്‍ സന്തോഷ്, കിള്ളി കണ്ണന്, കാട്ടാക്കട ഹരി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. വൈകിട്ടോടെ കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ബന്ധുക്കളോടൊപ്പം കാട്ടാക്കട വില്ലേജ് ഓഫീസിലെത്തി സമരം ആരംഭിച്ചു.
പ്രശ്നം രൂക്ഷമായതോടെ സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍വ്വേ നമ്പര്‍ പരിശോധിച്ച് കുമാരിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്ന് സബ് കളക്ടര്‍ ഉറപ്പ് നല്കി. ് ഇവരെ സര്‍ക്കാരിന്റെ അഗതി മന്ദിരത്തിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും കുമാരി വഴങ്ങിയില്ല. ജനിച്ച നാടുവിട്ട് എങ്ങോട്ടുമില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് വില്ലേജ് ഓഫീസ് പരിസരത്തെ ഷെഡ്ഡില്‍ ഇവരെ ഇന്നലത്തേക്ക് കഴിയാന്‍ അനുവദിച്ചു. പോലീസ് സുരക്ഷയും സബ് കളക്ടര്‍ ഉറപ്പു നല്കി. ദളിത് കുടുംബത്തെ തെരുവിലിറക്കിയതില്‍ പ്രതിക്ഷേധിച്ച് ബി ജെ പി കാട്ടാക്കട പട്ടണത്തില്‍ മാര്‍ച്ച് നടത്തി. പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: