കണ്ണൂരിലെ ഡിവൈഎഫ്ഐക്കാരുടെ ആലപ്പുഴ സന്ദര്‍ശനത്തില്‍ ദുരൂഹത
ചേര്‍ത്തല: നടുറോഡില്‍ ഗുണ്ടായിസം. കണ്ണൂര്‍ സ്വദേശികളായ ഡിവൈഎഫ്ഐ ഭാരവാഹികളെ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് സൂചന. കണ്ണൂര്‍ മൊകേരി സ്വദേശികളായ ഷിജോ രാജ്, ജിതിന്, കാര്‍ ഡ്രൈവര്‍ പത്തനംതിട്ട രാജിഭവനില്‍ രാജേഷ് കുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് അലക്ഷ്യമായി വാഹനം ഓടിച്ചതിനും അടിപിടിക്കും കേസെടുത്തത്.
ദേശീയപാതയില്‍ ചേര്‍ത്തല ഹൈവേപാലത്തിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. റോഡിന് കുറുകെ സൈക്കിളില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ രക്ഷിക്കുവാന്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നിലൂടെ വന്ന വാന്‍ കാറില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്നാണ് കാറുകാരും വാനിലെ യാത്രക്കാരുമായി വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് കാര്‍ യാത്രികര്‍ പോലീസില്‍ അഭയം തേടുകയായിരുന്നു.
ഇവിടെ എത്തിയ വാനിലെ യാത്രക്കാരുമായി പോലീസ് സ്റ്റേഷന് മുന്നില്‍ ബഹളമായതോടെ ഇരുകൂട്ടരെയും പോലീസ് കരുതല്‍ തടവിലാക്കി. അതേസമയം ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് എതിരെ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ എത്തിയെങ്കിലും കാര്‍ ഡ്രൈവര്‍ക്ക് പരാതിയുള്ളതിനാല്‍ കേസ് എടുക്കാതിരിക്കുവാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കാട്ടി എസ്ഐയ്ക്ക് എതിരെ ഇവര്‍ ഡിവൈഎസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി.
ജില്ലയിലെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുവാന്‍ എത്തിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പതിമ്മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവരുടെ വരവിലും, സംഭവത്തില്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലുകളിലും ദുരൂഹത ഉള്ളതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: