അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ ഇരുട്ടുകാനം, തോക്കുപാറ വരെയുള്ള റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ തോക്കുപാറ ചിറേമാലില് സിഎം പോള്‍ ബൈക്കപകടത്തില്‍ മരിച്ചതോടെ ഒരാഴ്ചക്കിടെ മൂന്ന് വിലപ്പെട്ട ജീവനാണ് വാഹനാപകടത്തില്‍ നഷ്ടമായത്. 5ന് ചീയപ്പാറയ്ക്ക് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വയനാട് സ്വദേശി അനീഷ്, 1ന് പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയി കുമ്പാന്പാറയക്ക് സമീപം ഇടശേരി വളവില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേയക്ക് മറിഞ്ഞ് തോക്കുപാറ ചേനോത്തുമാലില്‍ ജോയി മാത്യു എന്നിവരാണ് മരിച്ചത്. ഇതോടൊപ്പം ഏപ്രില്‍ 11ന് ചീയപ്പാറയില്‍ വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ഒട്ടോ മറിഞ്ഞ് ചാറ്റുപാറ പാമ്പാകേളാത്തില് കുട്ടപ്പന്റെ ഭാര്യ വത്സയും മരിച്ചിരുന്നു.
ദേശീയപാതയായിട്ടും റോഡുകള്‍ക്ക് ആവശ്യമായ വീതിയോ വശങ്ങളില് സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളില്‍ പോലും വേണ്ടത്ര അപകടസൂചനാ ബോര്‍ഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. മുള്‍പ്പടര്‍പ്പുകളും കുറ്റിക്കാടുകളും ഈറ്റയും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ ഗതിയറിയാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അപകടം നടന്ന ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്തതും അപകടത്തിന്റെ തീഷ്ണത വര്‍ദ്ധിക്കാന്‍ കാരണമായി. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് വിവരങ്ങള്‍ നല്കിയാലും നടപടി സ്വീകരിക്കാന്‍ കൂട്ടാക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനംവകുപ്പ് സ്ഥലം വിട്ട്കൊടുക്കാന്‍ മടിക്കുന്നത് മൂലം റോഡിന്റെ വീതി കൂട്ടാനാകാത്തതും കലുങ്ക് നിര്മ്മിക്കാനാകാത്തതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നു.
ജില്ലയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പോലീസിന്റെ കണക്കുകളും വ്യക്തമാക്കുന്നു. ഈ വര്‍ഷം 40 ജീവനുകളാണ് പൊലിഞ്ഞത്. ജനുവരി മുതല്‍ മേയ് വരെ ജില്ലയില്‍ 494 റോഡപകടങ്ങളാണുണ്ടായത്. 38 അപകടങ്ങളിലായി 40 പേര് മരിച്ചു. ഏകദേശം 500 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും യുവാക്കളാണ്. അമിതവേഗവും രാത്രിയില്‍ ഉറക്കമിളച്ച് വാഹനം ഒടിക്കുന്നതുമാണ് അപകടത്തിന് കാരണമെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: