കൊച്ചി: ട്രെയിനുകളിലെ റിസര്‍വേഷന്‍ കോച്ചുകളില്‍ രാത്രികാലങ്ങളില്‍ ഇനി യാത്രക്കാരെ വിളിച്ചുണര്‍ത്തി ടിക്കറ്റ് പരിശോധിക്കില്ല. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം എല്ലാ റെയില്‍വേ സോണുകളിലേക്കും അയച്ചു.
രാത്രി 10ന് മുമ്പായി ട്രെയിനില്‍ കയറുന്ന റിസര്‍വേഷന്‍ യാത്രക്കാരെ പിറ്റേന്ന് രാവിലെ ആറ് മണി വരെ ടിക്കറ്റ് പരിശോധനയുടെ പേരില്‍ വിളിച്ചുണര്‍ത്തില്ല. റിസര്‍വ് ചെയ്ത കോച്ചുകളില്‍ യാത്രക്കാര്‍ കയറുമ്പോള്‍ത്തന്നെ പരിശോധന നടത്തണമെന്ന് ഉത്തരവില്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനായി വാതില്‍പ്പടിയില്‍ ടിക്കറ്റ് പരിശോധകന്റെ സേവനം ലഭ്യമാക്കും. രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ കയറുന്നവരുടെ ടിക്കറ്റുകളും ഉടനടി പരിശോധിക്കും. എക്സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ കുറഞ്ഞത് അഞ്ച് ടിക്കറ്റ് പരിശോധകരാണ് ഒരു സമയം ജോലി ചെയ്യുന്നത്.
രാത്രി എട്ടിന് ശേഷം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരാണ് പലപ്പോഴും ടിക്കറ്റ് പരിശോധനയ്ക്കായി വീണ്ടും ഉറക്കമുണരേണ്ടി വരുന്നത്. ദീര്‍ഘദൂര യാത്രക്കാരില്‍ ഭൂരിഭാഗവും പത്തു മണിക്കുള്ളില്‍ കിടന്നുറങ്ങുന്നവരാണ്. രാത്രി എട്ടിന് സ്റ്റേഷനിലെത്തിയാലും നൂറു കിലോമീറ്റര്‍ അകലെയുള്ള പ്രധാന സ്റ്റേഷനില്‍ റിസര്‍വേഷന്‍ കൂടുതലുണ്ടെങ്കില്‍ പലപ്പോഴും ഈ സ്റ്റേഷനിലെത്തിയതിനു ശേഷമായിരിക്കും പരിശോധന.
ഏതാണ്ട് മൂന്ന് മണിക്കൂറോളം യാത്രക്കാര്‍ക്ക് ടിക്കറ്റ് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. ഇതു കണക്കിലെടുത്താണ് കോച്ചുകളില്‍ കൃത്യസമയത്ത് പരിശോധന നടത്താന്‍ തീരുമാനമുണ്ടായത്. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഏത് സമയവും പരിശോധന നടത്താനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: