തിരുവനന്തപുരം: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ മാതൃകയില്‍ ഇന്ത്യ മുന്‍കൈയെടുത്ത് ഏഷ്യന്‍ എയ്റോനോട്ടിക് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് സ്ഥാപിക്കണമെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പിനാരായണന്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് 1974 ല്‍ ഇസ സ്ഥാപിച്ചത് നമുക്ക് മാര്ഗദര്ശകമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എന്ജിന് ഉപയോഗിച്ച് നിര്‍മ്മിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം വിജയിച്ച പശ്ചാത്തലത്തില്‍ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യന്‍ സ്പേസ് ഏജന്‍സി സ്ഥാപിച്ചാല്‍ സാര്‍ക്ക് രാജ്യങ്ങളുടെ പങ്കാളിത്തം എല്ലാമേഖലയിലും ഉറപ്പിക്കാം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളും മധ്യഏഷ്യയിലെ അറബ് രാജ്യങ്ങളും ഇതില്‍ പങ്കാളികളാകും. ഇതിലൂടെ ചൈന ഒഴികെ മറ്റ് ഏഷ്യന്‍രാജ്യങ്ങളുടെ പിന്തുണ ഭാരതത്തിന് ലഭ്യമാകും.
ഈ രാജ്യങ്ങളുടെ ചെറുനിക്ഷേപം സ്വീകരിച്ച് അവരുടെ ബഹിരാകാശ ആവശ്യങ്ങളും ലാഭകരമായി നിറവേറ്റാം. ഭാരതത്തിനും അത് വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കും. മോദി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ സാര്‍ക്കിനായി ഒരു ഉപഗ്രഹത്തിന്റെ സേവനം സൗജന്യമായി നല്‍കിയത് ശുഭസൂചനയാണ്.
ബഹിരാകാശ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഒറ്റയ്ക്ക് ഒരു രാജ്യത്തിനും പിടിച്ചുനില്‍ക്കാനാകില്ല. അതിനാലാണ് അമേരിക്കയും റഷ്യയും സംയുക്തമായി രാജ്യാന്തര ബഹിരാകാശ വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ബഹിരാകാശ ഗവേഷണരംഗത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസയ്ക്ക് നേതൃത്വം നല്‍കുന്നത് ഫ്രാന്‍സാണ്. ചാന്ദ്രയാന്‍, മംഗള്യാന് പോലുള്ള പദ്ധതികള്‍ ഒരു രാജ്യത്തിന് മാത്രം ഗുണം ചെയ്യുന്നവയല്ല.
ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 36,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ നാലുടണ്‍ ഭാരമുള്ള ഉപഗ്രഹം എത്തിക്കാനായത് വലിയ നേട്ടമാണ്. ഇതിലൂടെ നമ്മുടെ ആവശ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവായി. ഇത്രയേറെ അകലെ നമ്മുടെ പതിനഞ്ചിലധികം ഉപഗ്രഹങ്ങളുണ്ട്.
ഇവ മാറ്റി സ്ഥാപിക്കാനും ഈ വിജയം കരുത്തേകും. വലിയ സാമ്പത്തികലാഭവും നമുക്കുണ്ടാകും. പത്തുടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ 300 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാകും. എന്നാല്‍ ഭാവിയില്‍ അഞ്ചരടണ് വരുന്ന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കേണ്ടിവരും. അതിനുള്ള പരീക്ഷണങ്ങളാണ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ തുടക്കമിട്ട പരീക്ഷണങ്ങള്‍ വിജയിതിന്റെ സംതൃപ്തിയോടെയാണ് അദ്ദേഹം സംസാരിച്ചത്. ഇതിന് എത്രയോ മുമ്പുതന്നെ ക്രയോജനിക് സാങ്കേതികവിദ്യ നമുക്ക് കരസ്ഥമായേനെ. ഇടയ്ക്കുണ്ടായ തടസ്സങ്ങള്‍ക്ക് ആരെയും പഴിക്കാതെ വിധിയെന്നു കരുതി സമാധാനിക്കുകയാണ് മനസ്സുകൊണ്ട് ഗഗനചാരിയായ ഈ മഹാശാസ്ത്രജ്ഞന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: