ദോഹ: ഭീകരര്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സൗദി അടക്കമുള്ള എട്ടു രാജ്യങ്ങളുടെ നടപടികള്‍ മുറുകി. സൗദിയില്‍ ഖത്തര്‍ എയര്‍വെയ്സിന്റെ ലൈസന്‍സ് റദ്ദാക്കിയ അധികൃതര്‍ 48 മണിക്കൂറിനുള്ളില്‍ ഓഫീസുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ചു. എയര്‍വെയ്സ് തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സുകള്‍ നല്കിയിട്ടുണ്ടെങ്കില് അവ പിന്‍വലിച്ചതായും സൗദി അധികൃതര്‍ വ്യക്തമാക്കി.
പ്രശ്നം ഗള്‍ഫ് രാജ്യങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ കുവൈറ്റും തുര്‍ക്കിയും പ്രശ്നം പരിഹരിക്കാന്‍ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ ഖത്തറും ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ സൗദിയിലെത്തി.
അതിനിടെ ഖത്തറിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ ഒന്നും റദ്ദാക്കില്ലെന്നും പതിവുപോലെ തുടരുമെന്നും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അറിയിച്ചു. ഖത്തറിനെ ഒറ്റപ്പെടുത്തിയതോടെ എണ്ണവില കൂടിത്തുടങ്ങി. പ്രതിസന്ധി മുറുകിയതോടെ കേരളത്തിലെ മണിട്രാന്‍സ്ഫര്‍ ഏജന്‍സികള്‍ തത്ക്കാലം ഖത്തര്‍ കറന്‍സി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: