പള്ളുരുത്തി: സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് നേടിയ ബസ്സിന്റെ ടയര്‍ ഊരിതെറിച്ചു. കണ്ണമാലി ചെറിയ കടവിന് സമീപത്താണ് വിദ്യാര്‍ത്ഥികളുമായി വന്ന സ്കൂള്‍ ബസ്സിന്റെ ടയര്‍ ഊരി തെറിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.
കണ്ണമാലിയില്‍ നിന്ന് മുണ്ടംവേലി സാന്താമരിയ സ്കൂളിലേക്ക് വന്ന ബസ്സിന്റെ പിന്നിലെ ഇടതുവശത്തെ ടയറുകളാണ് ഊരിത്തെറിച്ചത്. മുപ്പതോളം കുട്ടികള്‍ വാഹനത്തിലുണ്ടായിരുന്നു.
ഓട്ടത്തിനിടയില്‍ വാഹനത്തിന്റെ പിന്‍ചക്രം ഊരി മാറിയത് ഡ്രൈവര്‍ അറിഞ്ഞില്ല. ടയര്‍ ഊരിമാറി തെറിച്ച് പോയ ശേഷം അടുത്ത ടയര്‍ പാതിയോളം ഊരി നില്‍ക്കുകയായിരുന്നു. ഒറ്റവീലില്‍ ഏറെ ദൂരം മുന്നോട്ടു പോയ വാഹനം നാട്ടുകാര്‍ ബഹളം വെച്ച് നിര്‍ത്തിക്കുകയായിരുന്നു.
ചെറിയ കടവ് പാലത്തിലേക്ക് കയറുന്നതിന് മുന്‍പ് വാഹനം നിന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. അതേസമയം രണ്ടാഴ്ച മുന്‍പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ വാഹനമാണ് അപകടത്തില്‍ പെട്ടത്.
വാഹനം അപകടത്തില്‍ പെട്ടതറിഞ്ഞ് രക്ഷാകര്‍ത്താക്കളും ബന്ധുക്കളും ഇവിടേക്ക് എത്തി. ഡ്രൈവറുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് ജോയിന്റ് ആര്‍ടിഒ അനന്തകൃഷ്ണന് പറഞ്ഞു. വാഹനത്തിന്റെ ടയര്‍ ഊരിമാറ്റിയ സമയത്ത് ശരിയായി ഫിറ്റ് ചെയ്യാത്തതാകാം കാരണമെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ട്രാഫിക്ക് എസ്ഐ സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: