ആലുവ: പാലത്തിലെ ഫുട്പാത്തില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടും അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ആലുവ ടൗണ്‍ഹാളിന് സമീപത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിലെ ഫുട്പാത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
രാവിലെയും വൈകിട്ടും ഇതുവഴി കാല്‍നട യാത്രക്കാരുടെ വന്‍ തിരക്കാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലേക്ക് ഇറങ്ങി നടക്കുന്നത് അപകടത്തിന് കാരണമാകുന്നു. സിറ്റിയില്‍ നിന്ന് ഉള്‍പ്പെടെ നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ 90 ശതമാനം ബസുകളും ഇതുവഴിയാണ്. ഇറക്കവും വളവുമെല്ലാം അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നിട്ടും യാതൊരു കൂസലുമില്ലാത്ത നിലപാടിലാണ് അധികാരികള്‍.
ചെറിയ മഴ വന്നാല്‍ പോലും ഇവിടെ വെള്ളം ഒഴുകിപോകാതെ കെട്ടിക്കിടക്കും. ഫുട്പാത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ നഗരസഭയോടും പൊതുമരാമത്ത് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് ആലുവ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് ടി.കെ. ശാന്തകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: