കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന് കാരണം കൊച്ചി മെട്രോയാണെന്ന് മേയര്‍ സൗമിനി ജെയിന്. മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, അധികൃതരുടെ അലംഭാവവുമാണ് നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്നാണ് മേയര്‍ പറയുന്നത്. മൂന്ന് ദിവസമായി പെയ്യുന്ന മഴയില്‍ കൊച്ചിയിലെ പ്രധാന റോഡുകളെല്ലാം തന്നെ വെള്ളത്തിലായിരിക്കുകയാണ്. കൂടാതെ താഴ്ന്ന പ്രദേശങ്ങളിലും, കോളനികളിലും വെള്ളം കയറി കിടക്കുകയാണ്.
മെട്രോ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളിലെ കാനകളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം കെഎംആര്‍എല്ലും, ഡിഎംആര്‍സിയും പാലിച്ചില്ലെന്നാണ് മേയര്‍ ആരോപിക്കുന്നത്. ഇതിന് പുറമേ റെയില്‍വേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥ പ്രശ്നങ്ങള്‍ രൂക്ഷമാക്കി.
എല്ലാ വകുപ്പുകളും ഒരുപോലെ സഹകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് കോര്‍പ്പറേഷനില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. കാനകളുടെ നവീകരണത്തിന് കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തി താത്ക്കാലികമായി വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനാണ് കോര്പ്പറേഷന് ശ്രമിക്കുന്നത്. ഉദയക്കോളനിയടക്കം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കുമെന്ന് മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: