കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം പ്രവര്ത്തകന് സജീവന് ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ ബന്ധുക്കള്‍ ഇന്നലെ കണ്ണൂര്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. സംഭവത്തില്‍ പ്രതിയായിരുന്ന കാരായി സജീവന് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തതല്ലെന്നും കോടതിയില്‍ സത്യം വിളിച്ചുപറയുമെന്ന് ഭയന്ന സിപിഎം നേതൃത്വം ആസൂത്രിതമായി സജീവനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സജീവന്റെ അമ്മ കാരായി കമലയും സഹോദരി സിദസനയും എസ്.പിക്ക് പരാതി നല്‍കിയത്. പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്.പി രാഹുല്‍ ആര്.നായര്‍ ഇവരെ അറിയിച്ചു. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
2003 ആഗസ്ത് 26 ന് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് മുമ്പ് ആഗസ്ത് 11 ന് രാത്രി കേസിലെ ഏഴാം പ്രതിയായ സജീവന്റെ മൃതദേഹം തലശ്ശേരി റെയില്‍വേ ട്രാക്കില്‍ കാണപ്പെടുകയായിരുന്നു. ജയകൃഷ്ണന് വധത്തിലെ സത്യാവസ്ഥ താന്‍ കോടതിയില്‍ തുറന്നുപറയുമെന്ന് സജീവന് വെളിപ്പെടുത്തിയതിന്റെ അടുത്ത ദിവസമായിരുന്നു ദുരൂഹമരണം. സജീവന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മുകാര്‍ തന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സജീവന്റെ അമ്മ കമലയും സഹോദരിയും ജില്ലാ പോലീസ് സൂപ്രണ്ടിന് ഇന്നലെ നല്കിയ നിവേദനത്തിലും മാധ്യമങ്ങളോടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: