കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തില്‍ പുതിയതായി അനുവദിച്ച അക്ഷയ ജനസേവനകേന്ദ്രം ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മാറ്റിസ്ഥാപിക്കാന്‍ നീക്കം. പുളിന്തിട്ട മുക്കിലേക്ക് അനുവദിച്ച കേന്ദ്രമാണ് മാറ്റാന്‍ ശ്രമിക്കുന്നത്.
പോരുവഴി പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ജനങ്ങള്‍ക്ക് സൗകര്യപ്രദമായ പുളിന്തിട്ട പതിനെട്ടാം വാര്‍ഡിലാണ് പുതിയ അക്ഷയകേന്ദ്രം അനുവദിച്ചത്. എന്നാല്‍ ഇതിന്റെ ലൈസന്‍സി സ്വന്തമാക്കിയ ഡിവൈഎഫ്ഐ നേതാവ് സ്വന്തം സ്ഥലത്തേക്ക് കേന്ദ്രം മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് പ്രതിഷേധം സൃഷ്ടിക്കുന്നത്.
മാനദണ്ഡങ്ങള്‍ മറികടന്ന് സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ലൈസന്‍സി നല്‍കിയതെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പുളിന്തിട്ടമുക്കില് അക്ഷയകേന്ദ്രത്തിന് ആവശ്യമായ 300 ചതുരശ്രഅടി കടമുറി ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത് മയ്യത്തുംകരയിലേക്കോ ചക്കുവള്ളിയിലേക്കോ മാറ്റാന്‍ ശ്രമിക്കുന്നത്. കേന്ദ്രം മാറ്റാനായി ഇയാള്‍ക്ക് പഞ്ചായത്തും അക്ഷയാ ജില്ലാ കോഡിനേറ്ററും അനുമതി നല്‍കിക്കഴിഞ്ഞു. എന്നാല്‍ സെന്റര്‍ അനുവദിച്ച സ്ഥലത്തുതന്നെ തുടങ്ങാന്‍ ലൈസന്‍സ് ലഭിച്ചയാള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ റാങ്ക് ലിസ്റ്റിലെ അടുത്തയാള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നാണ് വ്യവസ്ഥ.
ചട്ടപ്രകാരം അനുവദിച്ച സ്ഥലത്തുനിന്ന് സെന്റര്‍ മാറ്റാനും അധികാരമില്ല. ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഡിവൈഎഫ്ഐ നേതാവും പഞ്ചായത്ത് പ്രസിഡന്റും കാര്യങ്ങള്‍ നീക്കുന്നത്. സെന്റര്‍ മാറ്റത്തിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ നീക്കത്തിനെതിരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജില്ലാ കളക്ടര്‍ക്കും അക്ഷയ ഡയറക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: