ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരപ്പിക്കണെന്ന പശ്ചിമ ബംഗാള്‍ പാര്‍ട്ടി ഘടകത്തിന്റെ ആവശ്യം പോളിറ്റ് ബ്യൂറോ യോഗം തള്ളി. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ ജയിപ്പിക്കേണ്ടതില്ലെന്നും പിബി തീരുമാനിച്ചു. ആവശ്യമെങ്കില്‍ മാത്രം വിഷം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഇന്നു ചേര്‍ന്ന പിബി യോഗത്തില്‍ ധാരണയായി.
യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നേരത്തെ പോളിറ്റ് ബ്യൂറോ തള്ളിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയതോടെയാണ് പിബി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്.
യെച്ചൂരി മത്സരിക്കുന്നതിനെതിരെ കാരാട്ട് പക്ഷം ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ യെച്ചൂരിക്കെതിരെ കാരാട്ട് പക്ഷത്തെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബംഗാളില്‍ അംഗബലം കുറവായതിനാല്‍ കോണ്‍ഗ്രസ് പിന്തുണയില്ലാതെ യെച്ചൂരിക്ക് ജയിക്കാനാകില്ല. കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമെന്നാണ് വാദം.
രണ്ട് തവണയില്‍ക്കൂടുതല്‍ ഒരാള്‍ രാജ്യസഭാംഗമാകുന്നതും പാര്‍ട്ടി ചുമതല വഹിക്കുന്നവര്‍ പാര്‍ലമെന്ററി ചുമതല വഹിക്കുന്നതും നയവ്യതിയാനമാണെന്നും യെച്ചൂരി വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരള ഘടകം വിഷയത്തില്‍ കാരാട്ടിനൊപ്പമാണ്. എല്ലാറ്റിനുമുപരി യെച്ചൂരി സ്ഥാനമോഹിയാണെന്ന ഗുരുതര ആരോപണവും ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: