വിശ്വാസിയായ ഹിന്ദുവിന്റെ വിശ്വാസത്തെ അടിയോടെ തകര്‍ത്തു കളയുന്ന ഒരു സ്ഥിതിവിശേഷമാണ് ഇത് ‘ഇതാണോ നീതി? ഇതാണോ സത്യം? ഇതാണോ ധര്‍മം? ധര്‍മം കടുകിട കൈവിടാത്തവര്‍ നമ്മള്, കൈക്കൊള്ളാത്തവര്‍ അവര്‍! എങ്കിലും ജയമവര്‍ക്ക്, പരാജയം നമുക്ക്. നേട്ടമവര്‍ക്ക്, കോട്ടം നമുക്ക്. ഐശ്വര്യമവര്‍ക്ക് ദാരിദ്ര്യം നമുക്ക്. പുരോഗതി അവര്‍ക്ക്, അധോഗതി നമുക്ക്. സാമ്രാജ്യമവര്‍ക്ക് അടിമത്തം നമുക്ക്… ഇവിടെ ധര്മമാണോ ജയിച്ചത്?… എങ്ങു ധര്‍മമങ്ങുജയം’ എന്നും നാം ഉരുക്കഴിച്ചുപോന്ന വരിയില്‍ എന്തുണ്ടു സത്യം? ‘എങ്ങു ധര്‍മമങ്ങു ജയം എന്നത് എങ്ങധര്‍മമങ്ങുജയം’ എന്നു മാറ്റി ചൊല്ലുകയല്ലേ ഭേദം? അനുഭവം പറയുന്നതല്ലേ… ‘എന്നിങ്ങനെ ആരും ഹൃദയവേദനയോടെ ആത്മഗതം ചെയ്തേക്കാവുന്ന ദുര്‍ഘടം പിടിച്ച ഒരു സ്ഥിതി! ഉത്തരംമുട്ടിക്കുന്ന കടംകഥപോലെ നമ്മുടെ സിദ്ധാന്തം നമ്മെത്തന്നെ കുഴയ്ക്കുന്നു!
എന്നാല്‍ നാമൊന്ന് ഇരുന്നാലോചിച്ചാല്‍, ഇരുത്തത്തോടെ കാര്യങ്ങള്‍ കണ്ടാല്‍ നമ്മുടെ മനസ്സ് മെല്ലെ തെളിയും. മേല്‍പ്പറഞ്ഞ മട്ടില്‍ നമ്മുടെ മനസ്സു ചോദ്യങ്ങളുയര്ത്തുന്നതില് ഒരു ചുവടുപിഴപ്പുണ്ട്. നാമിവിടെ ചെയ്യുന്നത് പരാജയത്തില്‍ കഴുത്തോളം ഇറങ്ങിനിന്നുകൊണ്ട് സിദ്ധാന്തത്തെ അളക്കാന്‍ മുതിരുന്നു എന്നതാണ്. വാസ്തവത്തില്‍ വേണ്ടതു നേരെമറിച്ചാണ്. സിദ്ധാന്തത്തില്‍ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് പരാജയത്തെ അപഗ്രഥിക്കുകയാണ് വേണ്ടത്. അങ്ങനെയാവുമ്പോള്‍ ചോദ്യങ്ങള്‍ മറ്റൊരുതരത്തിലാകും. ‘എങ്ങു ധര്‍മം അങ്ങു ജയം’ എന്ന ദിവ്യാത്മാക്കളുടെ തിരുവായ്മൊഴി ഒരു കാലത്തും പിഴയ്ക്കില്ല. നാം തോറ്റിട്ടുണ്ടെങ്കില്‍ നമ്മുടെ തോല്‍വിക്കു പിന്നില്‍ എന്തെങ്കിലും അധര്‍മമുണ്ടാകും. നാം കണ്ടുപോന്ന ധര്‍മത്തിന്റെ മറവില്‍ നമുക്ക് കാണാന്‍ കഴിയാതെപോയ എന്തെങ്കിലും അധര്‍മമുണ്ടാകും. നിലവിളക്കിന്റെ വെളിച്ചം കണ്ട നാം അതിനു നേര്‍ചുവട്ടിലുള്ള ഇരുട്ടു കാണാത്തതായിരിക്കാം.
അതേപോലെ അവര്‍ ജയിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ജയത്തിന് പിന്നില്‍ നിശ്ചയമായും ഏതോ ഒരു ധര്‍മമുണ്ടായിരിക്കും. മറിച്ചാവാന്‍ വഴിയില്ല. അവര്‍ക്കിടയില്‍ നാം കണ്ടുപോന്ന അധര്‍മത്തിനു പിന്നില്‍ നമ്മുടെ കണ്ണില്പെടാത്ത ധര്‍മത്തിന്റെ ചില വശങ്ങള് ഇല്ലാതിരിക്കില്ല. അവരുടെ അധര്‍മത്തിന്റെ ചാണകക്കുഴിയില്‍ നിശ്ചയമായും ധര്‍മത്തിന്റെ ചില മാണിക്യക്കല്ലുകള്‍ കിടപ്പുണ്ടാകും. നാമവ കാണാത്തതായിരിക്കാം, എന്നിങ്ങനെ പോകും ചിന്താസരണി. അതിന്റെ ഫലമായി ഹിന്ദുക്കളായ നമ്മില്‍ കാണപ്പെട്ടുപോന്ന ധര്‍മത്തിന്റെ പിന്നില്‍ കാണപ്പെടാതെ കിടപ്പുള്ള അധര്‍മത്തിന്റെ നേര്‍ക്ക് നമ്മുടെ ദൃഷ്ടിപതിയും. അതുപോലെ തന്നെ ഇംഗ്ലീഷുകാര്‍ക്കിടയില്‍ കാണപ്പെട്ട അധര്‍മത്തിനു പിന്നില്‍ കാണപ്പെടാതെ പരിലസിക്കുന്ന ധര്‍മത്തിന്റെ നേര്‍ക്കും ദൃഷ്ടിപതിയും. അപ്പോള്‍ നമുക്ക് തോറ്റ നമ്മെക്കുറിച്ചും, ജയിച്ച ഇംഗ്ലീഷുകാരെക്കുറിച്ചും താരതമ്യപഠനം നടത്തി കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയും. പഠനഫലം തല്‍ക്കാലത്തേക്ക് അരോചകമായിരിക്കാമെങ്കിലും, ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന മൂത്ത നെല്ലിക്കപോലെ നമ്മുടെ സമാജശരീരത്തെ അത് ഓജസ്സുറ്റതാക്കുമെന്നതിനു സംശയമില്ല.
ഒന്നാമതായി എന്താണ് ധര്‍മം? അടിസ്ഥാനപരമായി അതിനെ നിര്‍വചിച്ചിരിക്കുന്നത് ‘ആളുകളെ കൂട്ടിച്ചേര്‍ക്കുന്ന ഒന്ന്’ എന്നാണ്. ‘ധര്‍മ്മോ ധാരയതേ പ്രജോഃ’ എന്നാണ് നിര്‍വചനം. പ്രജകള്‍ ചിന്നിച്ചിതറി പോകാതെ അവരെ കൂട്ടിയിണക്കി നിര്‍ത്തുന്ന ഒന്ന് എന്നര്‍ത്ഥം. കൂട്ടിയിണക്കി നിലനിര്‍ത്തല്‍ അതാണ് ധര്‍മത്തിന്റെ പ്രവര്‍ത്തനം. ഇഷ്ടികയും ഇഷ്ടികയും തമ്മില്‍ കൂട്ടിയിണക്കുന്ന സിമന്റുപോലെയാണത്. അങ്ങനെ മാത്രമേ നമുക്ക് വലിയൊരു മതില് കെട്ടാനാകൂ. കൂട്ടിയിണക്കലിന്റെ അഥവാ സിമന്റിന്റെ അഭാവത്തില്‍ ഒന്നിനുമേലെ ഒന്നു കേറ്റിവച്ച ഇഷ്ടികകള്‍ക്ക് വന്‍ഭിത്തിയായിത്തീരാന്‍ സാധ്യമല്ല. അതുപോലെയാണ് നമ്മുടെയും അവസ്ഥ. മനുഷ്യര്‍ നല്ലപോലെ ചേര്‍ന്നിട്ടേ സമൂഹമാകൂ. അതു വെറും ആള്‍ക്കൂട്ടമല്ല. മനുഷ്യരെ സമൂഹമാക്കിത്തീര്‍ക്കാന്‍ വേണ്ട സംയോജനശക്തിയാണ് ധര്‍മം. തമ്മില്‍ തമ്മില്‍ ചേര്‍ക്കാനുള്ള ഒന്ന്.
അപ്പോള്‍ ധര്‍മത്തിന്റെ പ്രത്യേക സ്വഭാവം ‘പാരസ്പരികത’ വളര്‍ത്തുക എന്നതാണ്. ഈ പാരസ്പരികതയാണ് ദേവന്മാരെയും നരന്മാരെയും ഒരുമിച്ച് അഭിവൃദ്ധിപ്പെടുത്തുന്നത് എന്നാണ് ഭഗവാന് ഭഗവദ്ഗീതയില്‍ പറയുന്നത്. (പരസ്പരം ഭാവയന്തഃശ്രേയഃ പരവാപ്സ്യഥ) ഇതേ സത്യം ശാന്തിപര്‍വത്തില്‍ ഭീഷ്മാചാര്യര്‍ കുറച്ചുകൂടി സ്പഷ്ടമായി പറയുന്നുണ്ട്. രാജ്യമോ രാജാവോ, ശിക്ഷിക്കുന്നവനോ ശിക്ഷിക്കപ്പെടുന്നവനോ ആരുമില്ലാത്ത ഒരു നല്ല സ്ഥിതിയില്‍ എല്ലാവരും സുരക്ഷിതമായി നില്‍ക്കുന്നത് ധര്‍മം പ്രേരിപ്പിക്കുന്ന പാരസ്പര്യത്തില്‍ കൂടിയാണ്. (ധര്‍മേണൈവ പ്രജാസര്‍വേ രക്ഷന്തിസ്മ പരസ്പരം). ചുരുക്കത്തില്‍ ഒറ്റപ്പെട്ട ആളുകളെക്കൂടി ചേര്‍ത്തു ധര്‍മം സമൂഹമുണ്ടാക്കുന്നു, സമൂഹത്തിന് പാരസ്പര്യം അനിവാര്യമാണ്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: