കഞ്ഞിക്കുഴി: കക്കൂസ് മാലിന്യങ്ങള്‍ വീടുകളിലേക്ക് തള്ളുന്നതിനാല്‍ കഞ്ഞിക്കുഴിയില്‍ ജനജീവിതം പൊറുതി മുട്ടി. ബുധനാഴ്ച പുലര്‍ച്ചേ ലൂഥര്‍ പുത്തനമ്പലം റോഡില്‍ അഴീക്കോടന്‍ ജംഗ്ഷന് സമീപം വീടിന് മുന്നിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി.
മായിത്തറ, തിരുവിഴ, പാപ്പാളി, കുമാരപുരം, വനസ്വര്‍ഗം, കൂറ്റുവേലി, വിമാനത്താവളം, കഞ്ഞിക്കുഴി പാലം, എസ്എന്‍ കോളേജ് എന്നിവടങ്ങളില്‍ പതിവായി കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. മായിത്തറയിലെ കയര്‍ ഫാക്ടറിക്ക് മുന്നില്‍ കക്കൂസ് മാലിന്യം തളളിയ സംഘത്തെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. മാലിന്യം തളളിയശേഷം ടാങ്കറിന്റെ ടാപ്പ് അടച്ചില്ല. വാഹനം പോയ വഴിയില്‍ മാലിന്യം വീണതാണ് വാഹനത്തെ പിടികൂടാന്‍ സഹായിച്ചത്.
കഞ്ഞിക്കുഴി, മുഹമ്മ ഗ്രാമ പഞ്ചായത്തുകളിലായി കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന പത്തോളം വാഹനങ്ങള്‍ ഉണ്ട്. കഞ്ഞിക്കുഴി തുരുത്തിപ്പള്ളിയിലുള്ള വാഹനം പോലീസ് പിടികൂടി കണ്ടുകെട്ടാന്‍ കളക്ടര്‍ക്ക് കൈമാറിയതാണ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടപ്പോഴാണ് കര്‍ശന നടപടി ഉണ്ടായത്. പുലര്‍ച്ചേ രണ്ടു മണിക്കും നാലുമണിക്കും മധ്യേയാണ് കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തളളുന്നത്.
രാത്രി വാഹന ഗതാഗതം ഇല്ലാത്ത ലൂഥര്‍- അയ്യപ്പഞ്ചേരി, വനസ്വര്‍ഗ്ഗം-കൂറ്റുവേലി, പുത്തനമ്പലം-തിരുവിഴ എന്നീ റോഡുകള്‍ വഴിയാണ് കക്കൂസ് മാലിന്യം കയറ്റിയ വാഹനം എത്തുന്നത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തുമ്പോള്‍ മാലിന്യം റോഡിലേക്ക് തള്ളും. ഇത് ഒഴുകി വീടുകളിലേക്ക് എത്തുന്നു. ജപ്പാന് കുടിവെള്ള പൈപ്പുകളുടെ ടാപ്പുകള്‍ക്ക് മുകളില്‍ വരെ മാലിന്യം തള്ളുന്നു.
നിരവധി കേസുകളില്‍ പ്രതികളായവരാണ് കക്കൂസ് മാലിന്യ വണ്ടികളില്‍ എത്തുന്നത്. മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടാന്‍ പ്രധാന സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: