ആലപ്പുഴ: വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് തള്ളിക്കളയാനുള്ള സംസ്ഥാന നിയമവകുപ്പിന്റെ നീക്കത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.
സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഈ നീക്കത്തിലൂടെ വെളിച്ചത്താകുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്നും വന്‍കിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കുമെന്നും ആണയിടുന്ന ഇടതു സര്‍ക്കാര്‍ രാജമാണിക്യം റിപ്പോര്‍ട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ജനങ്ങളെയും സംസ്ഥാനത്തെയും വഞ്ചിക്കുന്ന നിലപാടാണിത്.
കള്ള പ്രമാണങ്ങളുടെയും കൃത്രിമവുമായ റവന്യൂരേഖകളുടെയും ബലത്തില്‍ അഞ്ച് വന്‍കിട കമ്പനികള്‍ 5.25 ലക്ഷം ഭൂമി കൈവശം വെച്ചിരിക്കുന്നതായി 2016 ജൂണില്‍ സമര്‍പ്പിച്ച രാജമാണിക്യം റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാന്‍ ഇത്രയും ഭൂമി വേണ്ട. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഈ ഭൂമി സര്‍ക്കാരിന് നിഷ്പ്രയാസം വീണ്ടെടുക്കാവുന്നതേയുള്ളൂ.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാനും വന്‍കിടക്കാരുടെ കൈയേറ്റ ഭൂമി പിടിച്ചെടുക്കാനും ഇടതു സര്‍ക്കാരിന് നട്ടെല്ലുണ്ടെങ്കില്‍ തയ്യാറാകണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: