കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനത്തിന് ഉപയോഗപ്പെടുത്തിയതിന് ശേഷമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജില്ലാ കളക്ടര്‍ യു. വി.ജോസിന്റെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.ജി.സജിത്കുമാര്‍, അനാട്ടമി വിഭാഗം മേധാവി ഡോ. ജയശ്രീ എന്നിവരാണ് സമിതി അംഗങ്ങള്‍. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മൃതദേഹാവശിഷ്ടങ്ങള്‍ അശാസ്ത്രീയമായി മറവു ചെയ്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് കളക്ടര്‍ യോഗം വിളിച്ചത്. മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് വര്‍ഷത്തില്‍ 20 മൃതദേഹങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ മൃതദേഹാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാറുളളതായും ആശുപത്രി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: