ആലപ്പുഴ: പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ ഓണാട്ടുകരയുടെ കഥാകാരന് കെ.ഇ. മത്തായിയുടെ നോവല്‍ അരനാഴികനേരത്തിന് പ്രായം അന്‍പത്. പരമ്പരാഗത ക്രൈസ്തവ കുടുംബത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍സാക്ഷ്യമായിരുന്ന നോവലും പിന്നീട് ഇതേ പേരില്‍ പുറത്തിറങ്ങിയ സിനിമയും വന്‍ വിജയമായിരുന്നു.
വലിയൊരു കുടുംബത്തിലെ കാരണവര്‍ കുഞ്ഞോനാച്ചന്റെ സ്മരണകളിലൂടെയാണ് പാറപ്പുറം കഥ പറഞ്ഞത്. മരണം വരുമെന്ന് ഏതുനേരവും പ്രതീക്ഷിക്കുന്ന ഈ തൊണ്ണൂറുവയസ്സുകാരന്റെ മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഥ അക്കാലത്തെ മദ്ധ്യകേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളുടേത് കൂടിയായിരുന്നു.
1967ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അരനാഴികനേരം പ്രസിദ്ധീകരിച്ചത്. 1968ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സി. പോള്‍ വര്‍ഗ്ഗീസ് ടൈം ടു ഡൈ എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
മഞ്ഞിലാസ്സിനു വേണ്ടി എം.ഒ. ജോസഫാണ് അരനാഴിക നേരം അഭ്രപാളിയില്‍ എത്തിച്ചത്. കെ.എസ്. സേതുമാധവനായിരുന്നു തിരക്കഥയും സംവിധാനവും. പാറപ്പുറത്തും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. 1970ല്‍ ചിത്രം റിലീസ് ചെയ്തു. കുഞ്ഞോനാച്ചനെ അവതരിപ്പിച്ച കൊട്ടാരക്കര ശ്രീധരന് നായര്‍ക്കും സംവിധായകന് സേതുമാധവനും സംസ്ഥാന പുരസ്ക്കാരങ്ങള്‍ ലഭിച്ചു.
കിഴക്കേ പൈനുംമൂട്ടില്‍ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായി 1924 നവംബര്‍ 14ന് മാവേലിക്കര കുന്നം ഗ്രാമത്തിലായിരുന്നു പാറപ്പുറത്തിന്റെ ജനനം. 1944ല്‍ ഹവില്‍ദാര്‍ ക്ലര്‍ക്കായി പട്ടാളത്തില്‍ ചേര്‍ന്നു. പുത്രിയുടെ വ്യാപാരം’ എന്ന ആദ്യ കഥ 1948ല്‍ പ്രസിദ്ധീകരിച്ചു. ഇരുപതു നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും കൂടാതെ ‘വെളിച്ചം കുറഞ്ഞ വഴികള്‍ ‘ എന്ന നാടകവും ‘മരിക്കാത്ത ഓര്‍മ്മകള്‍’ എന്ന സ്മരണയും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 1981 ഡിസംബര്‍ 30ന് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: