കൊച്ചി: സംസ്ഥാനത്ത് പനി വ്യാപകമാകുന്നു. ഇക്കൊല്ലം ഇതുവരെ 10ലക്ഷത്തിലധികം പേര്‍ക്ക് പനി പിടിപെട്ടു. 80 മരണവുമുണ്ടായി. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചാണ് ഇതിലേറെയും മരണം. 49 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി പിടിപെട്ട് 10 പേരും വൈറല്‍ പനി ബാധിച്ച് 15 പേരും മരിച്ചു. എലിപ്പനി ബാധിച്ച് ആറുമരണവുമുണ്ടായി.
സംസ്ഥാനത്ത് ദിവസം ശരാശരി 900 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടുന്നത്. ഇതില്‍ 400 ഓളം പേര് തിരുവനന്തപുരത്തുകാരാണ്. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, മലപ്പുറം, കൊല്ലം, പാലക്കാട്, തുടങ്ങിയ ജില്ലകളിലും ഡെങ്കിപ്പനി വ്യാപകമാണ്. 674 പേര്‍ക്കാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര് മരിച്ചു. എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് എച്ച് വണ്‍ എന്‍ വണ്‍ വ്യാപകമായിട്ടുള്ളത്. വേനല്‍ക്കാലത്ത് മാത്രം കണ്ടിരുന്ന ചിക്കന്‍ പോക്സ് മഴക്കാലത്തും പടരുകയാണ്. സംസ്ഥാനമൊട്ടാകെ ഇതുവരെ 17,283 പേര്‍ക്കാണ് ചിക്കന്‍പോക്സ് പിടിപെട്ടത്. ഇതില്‍ ആറുപേര്‍ മരിച്ചു. മഞ്ഞപ്പിത്തം പിടിപെട്ട 322 പേരില്‍ മൂന്നുപേരും എലിപ്പനി പിടിപെട്ട 567 പേരില്‍ ആറുപേരും മരിച്ചു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാതിരുന്നതാണ് പകര്‍ച്ചവ്യാധിയും പനിയും വ്യാപകമാകാന്‍ കാരണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ കൊതുകും പെരുകി. പനിബാധിച്ചുള്ള മരണങ്ങളേറിയിട്ടും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നാണ് ആരോപണം.
സുരക്ഷാ പോലീസിനും പനി
കൊച്ചി: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാര്‍ക്കും പകര്‍ച്ചവ്യാധി. 30 പേര്‍ക്ക് മാത്രം താമസിക്കാവുന്ന സ്ഥലത്ത് 56 പേര് താസമിക്കേണ്ടി വന്നതോടെയാണ് പോലീസുകാരില്‍ പലര്‍ക്കും പകര്‍ച്ചവ്യാധി പിടിപെട്ടത്. ഡെങ്കിപ്പനി ബാധിച്ച് ഒട്ടേറെപ്പേര്‍ അവധിയിലാണ്.
ഇതോടെ, നിലവില്‍ താമസിക്കുന്നവരും ഭീതിയിലാണ്. സുരക്ഷാ പോലീസുകാര്‍ക്ക് സൗകര്യപ്രദമായ താമസ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നേരത്തെ ഉത്തരവിട്ടിരുന്നതായി പോലീസുകാര്‍ പറയുന്നു. എന്നാല്‍, സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടാകാത്തതാണ് പോലീസുകാര്‍ക്കിടയില്‍ പനി പടരാന്‍ കാരണമെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: