കൊച്ചി : ദേശീയപാതയോരത്തെ മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കിയ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ജൂണ്‍ 14 ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം – ചേര്‍ത്തല, കണ്ണൂര്‍ – കുറ്റിപ്പുറം പാതയോരങ്ങളിലെ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനിടയാക്കിയ ഉത്തരവ് പുന: പരിശോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളുമായി ഹാജരാകാനാണ് നിര്‍ദേശം.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തിരുവനന്തപുരം – ചേര്‍ത്തല പാത ദേശീയ പാതയുടെ ഭാഗമാണെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഹൈക്കോടതി വിധി വന്നശേഷവും മദ്യശാലകള്‍ക്ക് അനുമതി പുതുക്കി നല്‍കിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ മേയ് 16 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ – കുറ്റിപ്പുറം പാതയോരത്തെ 13 മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കി. മദ്യശാല തുറക്കാന്‍ ഉത്തരവിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇവ പൂട്ടിയെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറെണ്ണത്തിനും മലപ്പുറം ജില്ലയില്‍ നാലെണ്ണത്തിനും കോഴിക്കോട് ജില്ലയില്‍ മൂന്നെണ്ണത്തിനുമാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.
കണ്ണൂര്‍ – കുറ്റിപ്പുറം പാതയുടെ ദേശീയപാത പദവിയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ ഇതു ദുരീകരിക്കാതെ ലൈസന്‍സ് പുതുക്കി നല്കാന് തിടുക്കം കാട്ടിയതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ത്തു. മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുന്നതിനു മുമ്പ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ റോഡിന്റെ പദവിയെക്കുറിച്ച് വിശദീകരണം തേടിയോ എന്നും ദേശീയപാത പദവി നഷ്ടമായിട്ടില്ലെന്ന് എന്നാണ് മനസിലായതെന്നും വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ദേശീയപാതയോരത്തെ മദ്യശാലകളുടെ കേസില്‍ കക്ഷിയല്ലാതിരുന്ന വിപി ഇബ്രാഹീം കുട്ടി, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് തുടങ്ങിയവരുടെ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.
പൊതുപ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയെ മോശമാക്കി ചിത്രീകരിക്കുന്നതിലൂടെ എന്തു നേട്ടമാണ് ഇക്കൂട്ടര്ക്കുണ്ടാവുകയെന്നു കോടതി ചോദിച്ചു. ഹൈക്കോടതിയുടെ അന്തസിന് കോട്ടം തട്ടുന്നതൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: