തിരുവനന്തപുരം: പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രതിപക്ഷത്തു നിന്ന് വി.ചെന്താമരാക്ഷനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. എസ്റ്റേറ്റ് ഉടമകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് കയ്യേറ്റക്കാരെ സഹായിക്കനാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെന്താമരാക്ഷന് സഭയില്‍ ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷ ആരോപണം തള്ളിയ ജോര്‍ജ്ജ് വനഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. തന്റെ മണ്ഡലത്തില്‍പെട്ട ഒരാള്‍ മണ്ണാര്‍ക്കാട് ഭൂമിയുണ്ടെന്നും ഇതിന്മേലുള്ള കേസില്‍ വനം മന്ത്രിക്ക് അപേക്ഷ സമര്‍പ്പിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും ജോര്‍ജ്ജ് പറഞ്ഞു.
നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച വനം മന്ത്രി കെ.ബി.ഗണേശ് കുമാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഒരു സെന്റ് ഭൂമിപോലും വിട്ടു കൊടുക്കില്ലെന്നും എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പിന് നിവേദനം നല്‍കാനും പ്രസംഗിക്കാനും അവകാശമുണ്ട്. എം.എല്‍.എ എന്ന നിലയില്‍ ചീഫ് വിപ്പിനെ അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ മന്ത്രി എന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രിയോട് മാത്രമാണ് ബാധ്യത. ചീഫ് വിപ്പ് നല്കിയ അപേക്ഷ പരിഗണിക്കണമോ എന്ന് കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഗണേശ് പറഞ്ഞു.
കേസുകളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിയും മറുപടി പറഞ്ഞതോടേ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: