അടിമാലി: പട്ടയഭൂമി തട്ടിയെടുത്ത ഭൂമാഫിയക്കെതിരെ 15 വര്‍ഷമായി തുടരുന്ന നിയമയുദ്ധം ഫലം കാണാതെ വിധവയായ വീട്ടമ്മ ദയനീയ അവസ്ഥയില്‍. അടിമാലി കുളത്തുംകടവില് രാധാമണിയാണ് നീതിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടുന്നത്. 15 വര്‍ഷം മുമ്പ് മരണപ്പെട്ട ഭര്‍ത്താവ് മണിയുടെ കുടുബ സ്വത്തായി മറയൂര്‍ വില്ലേജില്‍ ഉള്ള 3.5 ഏക്കര്‍ വസ്തു വീണ്ടെടുക്കാനാണ് രാധാമണിയുടെ പോരാട്ടം. എറണാകുളം സ്വദേശികളായ ജോസ് മാത്യു, അലക്സ് എന്നിവര്‍ ചേര്‍ന്ന് ഈ ഭൂമി കൈയ്യേറിയിരിക്കുകയാണ്.
അടിമാലിയില്‍ വാടക വീട്ടില്‍ മൂന്ന് കുട്ടികളുമായി ജീവിതം തള്ളിനീക്കുന്ന ഇവര്‍ പട്ടയഭൂമി തിരികെ പിടിക്കുന്നതിനായി സമയവും, സാമ്പത്തികവും മുടക്കി ആയുസ് പാഴാക്കിയതല്ലാതെ ഇവര്‍ക്ക് നീതി ലഭ്യച്ചിട്ടില്ല. മാഫിയ സംഘം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പടി നല്കി നീതി നിഷേധം തുടരുകയാണ്. ഉത്തരവുകള്‍ നടപ്പാക്കി നീതി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റുകയുമാണ് ചെയ്യുന്നത്. മുന്‍ ആര്‍ഡിഒയുടെ പരിശോധനയില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭൂമി വീണ്ടെടുത്ത് നല്‍കിയെങ്കിലും നീതി നടപ്പാക്കിയ ഉദ്യോഗസ്ഥന് സ്ഥലം മാറിയതോടെ പ്രദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വീണ്ടെടുത്ത ഭൂമിയിലേക്കുണ്ടായിരുന്ന വഴി കരിങ്കല്ലുകൊണ്ട് കെട്ടിയടച്ചു.
ഇതോടെ ഇവരുടെ പട്ടയ സ്ഥലത്തേക്കള്ള വഴി ഇല്ലാതായി. ഇക്കാര്യം റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് മാത്രമല്ല പരിഹസിക്കുകയും ചെയ്തതായി രാധാമണി പറയുന്നു. ഹൈക്കോടതിയെ സമീപിച്ച് വഴി തുറന്നു നല്‍കണമെന്ന വിധിയും സമ്പാദിച്ചു. വിധിയെത്തുടര്‍ന്ന് ദേവികുളം ആര്‍ഡിഒ ഏഴ് ദിവസത്തിനകം വിധി നടപ്പാക്കി റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്‍കിയെങ്കിലും, ഉത്തരവ് നടപ്പായിട്ടില്ല.
കൈയ്യേറ്റക്കാരന് ഈ ഭൂമി മറ്റൊരാള്‍ക്ക് മറിച്ചുവിറ്റതായി അവകാശപ്പെട്ട് തെറ്റിദ്ധാരണ പരത്തി ഇവരെ കുഴയ്ക്കുകയാണ്. ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ക്ക് മുന്നില്‍ വസ്തുവിന്റെ വിവരങ്ങള്‍ നല്്കി കാത്തിരിക്കുകയാണ് ഈ വീട്ടമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: