കോട്ടയം: ബിജെപി മുന്‍ അധ്യക്ഷനും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി സ്വകാര്യ സന്ദര്‍ശനത്തിനായി കായലോര വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെത്തി. മകള്‍ പ്രതിഭയ്ക്കൊപ്പമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അദ്ദേഹം എത്തിയത്. ഹോട്ടല്‍ കോക്കനട്ട് ലഗൂണിലെത്തിയ അദ്വാനിക്ക് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് സ്നേഹോഷ്മള സ്വീകരണം നല്കി.
ബുധനാഴ്ച രാത്രി 8.15യോടെയാണ് കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെ അദ്വാനി എത്തിയത്. കൊച്ചിയില്‍ നിന്ന് എത്തിയ അദ്വാനിയും കുടുംബാംഗങ്ങളും കവണാറ്റിന്കരയിലെത്തിയതിന് ശേഷം ബോട്ട് മാര്‍ഗ്ഗമാണ് ഹോട്ടലിലെത്തിയത്. കായലിന് അഭിമുഖമായിട്ടുള്ള അഞ്ച് മുറികളാണ് അദ്വാനിയ്ക്കായി സുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ താമസത്തിനിടയില്‍ അദ്ദേഹം കായല്‍സവാരി നടത്തും.
ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, സെക്രട്ടറി കെ.പി. ഭുവനേശന്‍, ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി ജയന്തന്, ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് തോമസ് കിഴക്കേടം, അഡ്വ. ജോഷി, മുകേഷ് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: