ബഹിരാകാശത്ത് ഭാരതത്തിന്റെ അശ്വമേധം തുടരുകയാണ്. അമേരിക്കയുടെ ‘നാസ’യേയും ചൈനീസ് സ്പേസ് ഏജന്സിയേയുമെല്ലാം അമ്പരപ്പിച്ച് നൂറിലേറെ ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ശൂന്യാകാശത്ത് എത്തിച്ച് ചരിത്രം കുറിച്ചിട്ട് മാസങ്ങളേ ആയുള്ളൂ. അതിനു പിന്നാലെയാണ് നാം സ്വന്തമായി വികസിപ്പിച്ച അതിശീത എന്ജിന് (ക്രയോജനിക് എന്ജിന്) ഉപയോഗിച്ച് ജിഎസ്എല്‍വി മാര്‍ക്ക്-മൂന്ന് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. നമ്മുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ഇത് പുതിയ യുഗപ്പിറവിയാണ്.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ റോക്കറ്റാണ് പിഎസ്എല്‍വി എന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. 1990 കളില്‍ വികസിപ്പിച്ച പിഎസ്എല്‍വി ഇന്ന് നമ്മുടെ ആകാശക്കുതിപ്പുകളുടെയെല്ലാം അടിത്തറയാണ്. ‘മംഗള്യാന്’ എന്ന ചൊവ്വയുടെ ഉപഗ്രഹത്തെയും ഈ ഫെബ്രുവരിയില്‍ 104 ഉപഗ്രഹങ്ങളെയും ശൂന്യാകാശത്ത് എത്തിച്ച് മാനത്ത് മായാജാലം തീര്‍ത്തത് പിഎസ്എല്‍വിയാണ്. 35 വിക്ഷേപണത്തില്‍ 34ലും വിജയം. ആദ്യ വിക്ഷേപണം മാത്രമാണ് പരാജയമായത്. വിജയഗാഥ മാത്രമാണ് പിഎസ്എല്‍വിക്ക് പാടാനുള്ളതെങ്കിലും നമുക്ക് മുന്നോട്ടുള്ള കുതിപ്പിന് വലിയ റോക്കറ്റുകള്‍ കൂടിയേ തീരൂ.അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ജിഎസ്എല്‍വി എന്ന ജിയോസിങ്ക്രണസ് ലോഞ്ച് വെഹിക്കിള്‍ രൂപംകൊണ്ടത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചത്. നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍വരെ വളരെ ഉയര്‍ന്ന ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇതിന് കഴിയും. ഭൂമിയോട് വളരെ അടുത്തുള്ള ഭ്രമണപഥത്തിലാണെങ്കില്‍ പത്തു ടണ്‍ വരെയും. 3136 കിലോ ഭാരമുള്ള ജിസാറ്റ്-19 ആണ് നാം കഴിഞ്ഞ ദിവസം ഇതില്‍ വിക്ഷേപിച്ചത്. 640 ടണ്‍ ഭാരവും 44 മീറ്ററോളം ഉയരവുമുള്ള പടുകൂറ്റന്‍ റോക്കറ്റാകും ഇനിയുള്ള ബഹിരാകാശ ദൗത്യങ്ങൡ നമ്മുടെ സഹയാത്രികന്.
റഷ്യ നമുക്ക് ക്രയോജനിക് എന്ജിന് നല്‍കുന്നതിന് അമേരിക്കയടമുള്ളവര് വിലക്കേര്‍പ്പെടുത്തിയതോടെയാണ് അത് സ്വന്തമായി വികസിപ്പിക്കാന്‍ നാം ശ്രമം തുടങ്ങിയത്. പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. ചാരക്കേസിന്റെ പേരില്‍ നമ്പി നാരായണനെപ്പോലുള്ളവര്‍ പുറത്തുപോയതോടെ നമ്മുടെ ശ്രമം വീണ്ടും വെള്ളത്തിലായി. ഒടുവില്‍ രണ്ടു പതിറ്റാണ്ടോളം വൈകിയെങ്കിലും നാം സ്വന്തമായി അത് വികസിപ്പിക്കുക തന്നെ ചെയ്തു. നമ്മുടെ ശാസ്ത്രജ്ഞരുടെ ദൃഢനിശ്ചയത്തിന്റെ വിജയമാണ് ഇത്. ഈ എന്‍ജിനില്‍ കൂടുതല്‍ ഗവേഷണം നടത്തി മെച്ചപ്പെടുത്തിയാല്‍ ഇനിയും നമുക്ക് ഉയരങ്ങള്‍ താണ്ടാം, മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാം. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനെപ്പോലെ ബഹിരാകാശത്ത് സ്ഥിരം താവളമൊരുക്കാം.
എല്ലാ രംഗങ്ങളിലും രാജ്യം അതിവേഗം മുന്നേറുകയാണ്. അതനുസരിച്ചുള്ള സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. ആശയ വിനിമയം, വാര്‍ത്താ വിതരണം, ടിവി സംപ്രേഷണം,കാലാവസ്ഥാ നിരീക്ഷണം, പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുളള സംവിധാനം, ജിപിഎസ് തുടങ്ങി എല്ലാക്കാര്യങ്ങള്‍ക്കും അനുദിനം ആവശ്യക്കാര്‍ ഏറുന്നു. മൊബൈല്‍ രംഗത്ത് നിത്യേന വിപ്ലവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വായു, കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ പോലെ മൊബൈലും ഇന്ന് അത്യന്താപേക്ഷിതമായിക്കഴിഞ്ഞു. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിറവേറ്റുന്നത് ഉപഗ്രഹങ്ങളെ ആശ്രയിച്ചാണ്. വിപുലമായ സൗകര്യങ്ങളും ശേഷിയുമുള്ള ഉപഗ്രഹങ്ങള്‍ക്ക് ഈ ദൗത്യങ്ങള്‍ നിറവേറ്റാനും അങ്ങനെ ജനജീവിതം കൂടുതല്‍ സുഖകരവും സുരക്ഷിതവുമാക്കാനും സഹായിക്കും. ഇന്ത്യയ്ക്കു മാത്രമല്ല എല്ലാ രാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. സാര്‍ക്ക് രാജ്യങ്ങള്‍ക്കായി നാം അടുത്തിടെ ഒരു ഉപഗ്രഹം സമര്‍പ്പിച്ചിരുന്നു.
വെറുതേ റോക്കറ്റും ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് അയച്ച് പട്ടിണി രാജ്യമായ ഭാരതം കോടികള്‍ തുലയ്ക്കുകയാണെന്നാണ് മുന്‍പ് ചിലര്‍ പറഞ്ഞിരുന്നത്. കമ്പ്യൂട്ടറുകളെവരെ എതിര്‍ത്ത ഇക്കൂട്ടര്‍ക്ക് എന്തായാലും ഇപ്പോള്‍ ഈ അഭിപ്രായം ഉണ്ടാവില്ല. മൊബൈല്‍ അനങ്ങണമെങ്കില്‍, ടിവിയില്‍ വാര്‍ത്തകളോ വിനോദപരിപാടികളോ കാണണമെങ്കില്‍, ഫേസ്ബുക്കിലും ട്വിറ്ററിലും അഭിരമിക്കണമെങ്കില്‍, ദുരന്തസ്ഥലത്ത് അടിയന്തരമായി സഹായം എത്തിക്കണമെങ്കില്‍, ഭൂകമ്പമോ സുനാമിയോ ഉണ്ടായാല്‍ ആ വിവരം മിന്നല്‍ വേഗത്തില്‍ അറിയണമെങ്കില്‍ നമുക്ക് ഉപഗ്രഹങ്ങളുടെ സഹായം കൂടിയേ കഴിയൂ. അതിന് ചെലവിടുന്ന പണം ഒരു നഷ്ടമേയല്ല. മാത്രമല്ല, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ ചെലവിലാണ് നാം ഉപഗ്രഹങ്ങളും റോക്കറ്റുകളും വികസിപ്പിക്കുന്നത്. വെറും 300 കോടി രൂപ ചെലവിലാണ് ക്രയോജനിക് എന്ജിന് വികസിപ്പിച്ചത്.
ഉപഗ്രഹ വിക്ഷേപണ വിപണിയിലും നമുക്കുള്ള നേട്ടം ചില്ലറയല്ല. കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നതിനാല്‍ നിരവധി രാജ്യങ്ങളാണ് ഈ ആവശ്യവുമായി നമ്മെ സമീപിക്കുന്നത്. അമേരിക്കയും ജര്‍മ്മനിയും ഫ്രാന്‍സും അടക്കം പല രാജ്യങ്ങളുടെയും ഉപഗ്രഹങ്ങള്‍ നാം ചുരുങ്ങിയ ചെലവില്‍ വിക്ഷേപിച്ചിട്ടുണ്ട്. അവര്‍ക്ക് ലാഭം, നമുക്ക് മികച്ച വരുമാനം. ഇനിയും ഈ രംഗത്ത് വലിയ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കേണ്ടതുണ്ട്. നമ്പി നാരായണന് ‘ജന്മഭൂമി’ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞപോലെ ഏഷ്യന്‍ സ്പേസ് ഏജന്‍സി രൂപീകരിക്കണം. അതിന് ഭാരതം നേതൃത്വം നല്‍കണം. മറ്റു രാജ്യങ്ങളുടെ കൂടി സാമ്പത്തിക സാങ്കേതിക സഹായത്തോടെ മനുഷ്യരാശിക്കുവേണ്ടി വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയും, കഴിയണം. അതിന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: