ഭീകരാക്രമണം തുടര്‍ക്കഥയാകുന്ന ബ്രിട്ടനില്‍ ഇന്ന് തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ മാര്‍ച്ച് 22 ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തോടെ തുടങ്ങിയ ഭീകരാക്രമണപരമ്പര ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരരുടെ മൂവര്‍സംഘം ഏഴുപേരെ കൊലപ്പെടുത്തിയതില്‍ എത്തിനില്‍ക്കുന്നു. ലോകത്തെ തന്നെ ഞെട്ടിച്ച് വളര്‍ന്നുവരുന്ന ഭീകരവാദത്തെ രാജ്യം എങ്ങനെ കൈകാര്യം ചെയ്തു, ചെയ്യണം എന്നതായിരിക്കും ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം.
പാര്‍ലമെന്റിന് മൂന്നുവര്‍ഷത്തോളം കാലാവധി ബാക്കിയുണ്ടായിരുന്നിട്ടും കൂടുതല്‍ ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് പ്രധാനമന്ത്രി തെരേസാ മേ ഏപ്രില്‍ 18 ന് ഇടക്കാല തെരഞ്ഞെടുപ്പിന് തീരുമാനിച്ചത്. ഇനിയുള്ള രണ്ടു കൊല്ലത്തോളം നീളുന്ന യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ സഹവാസം അവസാനിപ്പിക്കുന്ന ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ രാജ്യത്തെ നയിക്കാന്‍ കൂടുതല്‍ കരുത്തുള്ള ഒരു നേതാവാക്കി തന്നെ അവരോധിക്കാനാണ് ഈ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ മേ ബ്രിട്ടീഷ് ജനതയോട് ആവശ്യപ്പെടുന്നത്. അത് മിക്കവാറും വോട്ടര്‍മാര്‍ അംഗീകരിച്ചമട്ടിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയില്‍ മേ നയിക്കുന്ന ടോറികള്‍ എന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജനപിന്തുണയില്‍ ഇരുപത്തിയൊന്ന് പോയിന്റുകള്‍ക്ക് ജര്‍മി കോബിന് നേതൃത്വം നല്കുന്ന ലേബര്‍ പാര്‍ട്ടിയെക്കാള്‍ മുന്നിലായിരുന്നു. മേയ് മാസം ആദ്യം നടന്ന തദ്ദേശ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിന് ലേബറിന്റെ പല കോട്ടകളും. കീഴടക്കി ടോറികള്‍ ഈ ജനസമ്മതി തെളിയിക്കുകയും ചെയ്തു.
പക്ഷെ അതൊക്കെ ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുന്നു ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നതുപോലെ രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ കാലാവസ്ഥ മാറി, മഴ പെയ്തു കളിസ്ഥലത്തിന്റെ സ്വഭാവം മാറിമറിഞ്ഞ് അനായാസേന വിജയിക്കുമെന്ന് കരുതിയവര്‍ വിയര്‍ത്തൊലിച്ചു പൊരുതുന്ന കാഴ്ചയാണിപ്പോള്‍. 2010 മുതല്‍ രാജ്യം ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്തുടരുന്ന വിദേശനയത്തിന്റെ വീഴ്ചമൂലമാണ് ബ്രിട്ടനില്‍ ജനിച്ചവര്‍പോലും ഭീകരവാദത്തിന്റെ വലയിലാകുന്നത് എന്നാണ് കോബിന്റെ ആരോപണം. എന്നാല്‍ ലേബര്‍ നേതാവായിരുന്ന ടോണി ബ്ലെയര്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അമേരിക്കയെ സഹായിക്കാന്‍ ബ്രിട്ടീഷ് സേനയെ ഇറാക്കിലയച്ചത്.
അതിനുശേഷമാണ് ഇസ്ലാമിക ഭീകരവാദികള്‍ ബ്രിട്ടനെ ലക്ഷ്യമിട്ടു തുടങ്ങിയതെന്നുമുള്ളത് ആരും മറക്കുന്നില്ല. ക്രമസമാധാനവും സുരക്ഷയും കൂടുതല്‍ ഭദ്രമാക്കാന്‍ പതിനായിരം പോലീസുകാരെ പുതിയതായി നിയമിക്കുമെന്ന് ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. മാഞ്ചസ്റ്റര്‍ സംഭവത്തിനു മുന്നേതന്നെ കണ്‍സര്‍വേറ്റീവുകളുടെ പിന്തുണയില്‍ ഇടിവ് തുടങ്ങിയിരുന്നു. അതിനു മുഖ്യകാരണം പ്രധാന സേവനമേഖലകള്‍ ദേശസാല്‍ക്കരിക്കും, സര്‍വകലാശാല വിദ്യാഭ്യാസം സൗജന്യമാക്കും, വരുമാനം കൂടിയവരില്‍നിന്നും കൂടുതല്‍ ആദായനികുതി പിരിക്കും തുടങ്ങിയ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സാമാന്യജനത്തിന് സ്വീകാര്യമായതാണ്. മറുഭാഗത്ത് മുതിര്‍ന്ന പൗരന്മാര്ക്ക് തണുപ്പുകാലത്ത് നല്‍കിയിരുന്ന ഇന്ധന അലവന്‍സ് എടുത്തുകളയുമെന്ന പ്രഖ്യാപനവും വാര്‍ധക്യകാല പരിചരണ ആനുകൂല്യത്തില്‍ മാറ്റം വരുത്തണമെന്ന തീരുമാനവുമൊക്കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍തിരിച്ചടിയായി. എങ്കിലും ഇടക്കാല തെരഞ്ഞെടുപ്പിനു തന്നെ കാരണമായ ബ്രെക്സിറ്റ് തന്നെയാണ് ഇപ്പോഴും വോട്ടര്‍മാരുടെ മുന്നിലെ പ്രധാന വിഷയം.
2016 ജൂണില്‍ ബ്രെക്സിറ്റ് എന്നറിയപ്പെടുന്ന അഭിപ്രായ വോട്ടെടുപ്പില്‍ വെറും രണ്ടു ശതമാനത്തിന്റെ ഭൂരിപക്ഷത്തിലാണ് നാലുപതിറ്റാണ്ടിലേറെയായുള്ള യൂറോപ്പുമായുള്ള ബാന്ധവം അവസാനിപ്പിക്കാന്‍ ബ്രിട്ടന് തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ ഈ നടപടിയെ സ്വാഗതം ചെയ്യുന്നവര്‍ ഏറെയുണ്ട്. 28 അംഗ യൂറോപ്യന്‍ സഖ്യത്തില്‍നിന്ന് പുറത്തുവരുന്ന ബ്രിട്ടന്റെ ഭാവിയെക്കുറിച്ച് പലര്‍ക്കും ഇപ്പോള്‍ ആശങ്കയല്ല, മറിച്ച് കൗതുകമാണ്.
ഭൂമിശാസ്ത്രപരമായി വടക്കന്‍ അറ്റ്ലാന്റിക്ക് സമുദ്രത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ദ്വീപു സമൂഹമാണെങ്കിലും പല സംസ്കാരങ്ങളെ സ്വാംശീകരിച്ചിരുന്ന ചരിത്രം പേറുന്ന ബ്രിട്ടന് ഇന്ന് സ്വന്തമായി ഒരു സ്വത്വം തിരിച്ചറിയുന്നു. അല്ലെങ്കില്‍ അങ്ങനെയൊന്നുണ്ടെന്ന് ചിലര്‍ കണ്ടുപിടിച്ചിരിക്കുന്നു. അത് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. അതില്‍ അഭിമാനിക്കുന്നു. ഒരു ദേശീയബോധം എന്നതിലുപരി യൂറോപ്പിലെ അയല്‍ക്കാര്‍ തങ്ങളുടെ പുരോഗതിക്ക് വിഘാതമാണെന്ന സങ്കുചിത ചിന്തയ്ക്ക് ഇത് വളമിട്ടു തുടങ്ങിയിരിക്കുന്നു.
2015 ജൂണ്‍ മാസത്തില്‍ നടന്ന ഹിതപരിശോധനയില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷത്തുണ്ടായിരുന്ന ലേബര്‍ പാര്‍ട്ടിയും ലിബറലുകളും സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയുമൊക്കെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്നു വേര്‍പെട്ടു പോകുന്നതിനെതിരെ നിലപാടെടുത്തിരുന്നെങ്കിലും ജനഹിതം മറിച്ചായിരുന്നു. ഉത്തര അയര്‍ലന്റും സ്കോട്ട്ലാന്റും വലിയവ്യത്യാസത്തില്‍ ബ്രെക്സിറ്റിനെ എതിര്‍ത്തപ്പോള്‍ ജനസംഖ്യ മുന്നിട്ടു നില്ക്കുന്ന ഇംഗ്ലണ്ടിലെയും വെയില്‍സിലേയും ഭൂരിഭാഗം പേരും അനുകൂലിച്ചു. ബ്രെക്സിറ്റ് വിധി ബ്രിട്ടന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വരുത്തിവച്ച അവസരവാദപരമായ കുഴമറിച്ചില്‍ രസകരവും പരിഹാസ്യവുമാണ്.
ഇപ്പോഴത്തെ പ്രധാനമന്ത്രി തേരേസാ മേയും മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണും ലേബര്‍ പാര്‍ട്ടി നേതാക്കളുമൊക്കെ യൂറോപ്യന്‍ യൂണിയനു പുറത്തുപോകുന്ന ബ്രിട്ടന്റെ ഭാവി ഇരുളടഞ്ഞതാണ് എന്ന പ്രചാരണം നടത്തിയവരാണ്. യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിച്ചാല്‍ തങ്ങളുമായുള്ള രാഷ്ട്രീയ വ്യാപാരബന്ധങ്ങളില്‍ വരിയുടെ ഏറ്റവും പിന്നിലാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മുന്നറിയിപ്പും നല്‍കിയിരുന്നു. അതേസമയം അന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ് ബ്രെക്സിറ്റിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.
ബ്രെക്സിറ്റിനെതിരെ പ്രസംഗിച്ച തെരേസാ മേയാണ് യൂറോപ്യന്‍ സഖ്യത്തില്‍നിന്നും വേര്‍പെട്ടു പോകാന്‍ ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. അതേ മേയാണ് ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി തന്നെ കൂടുതല്‍ കരുത്തയാക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. യൂറോപ്പിനോടും കുടിയേറ്റത്തോടും മയമുള്ള നിലപാടുള്ള ലേബര്‍ പാര്‍ട്ടിയും ബ്രെക്സിറ്റ് നടപ്പിലാക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. അധികാരത്തില്‍ എത്തുകയാണെങ്കില്‍ യൂറോപ്യന്‍ ഏകീകൃത കമ്പോളത്തിലും കസ്റ്റംസ് സംവിധാനത്തിലും തുടര്‍ന്നുകൊണ്ട് ഒരു മൃദുവായ രീതിയില്‍ ബ്രെക്സിറ്റ് നടപ്പില്‍വരുത്തുമെന്നാണ് പാര്‍ട്ടി പറയുന്നത്.
ഇനി ഇതിന്റെ രസകരമായ മറുവശം നോക്കാം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന് സ്വതന്ത്രമാകണമെന്ന ആശയം നട്ടുനനച്ചുകൊണ്ടുവന്ന യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി എന്ന യുകെഐപിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് പരിതാപകരം. ബ്രെക്സിറ്റ് വിജയത്തോടെ ജനപിന്തുണ വര്‍ധിക്കുമെന്ന് കരുതപ്പെട്ടിരുന്ന യുകെഐപിയുടെ ജനപിന്തുണ ഇപ്പോള്‍ മൂന്നു ശതമാനത്തോളം മാത്രം. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച സര് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ യുദ്ധം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷുകാര്‍ തഴഞ്ഞ ചരിത്രം ഓര്‍ത്താല്‍ മതി. യുദ്ധകാലത്ത് ചര്‍ച്ചില്‍ ശ്രേഷ്ഠന്, പക്ഷേ സമാധാനകാലത്ത് ക്ലമന്റ് ആറ്റ്ലി മതി എന്നു തീരുമാനിച്ചവരുടെ പിന്തലമുറ ബ്രെക്സിറ്റിന് അംഗീകാരമായതോടെ യുകെഐപിയുടെ പ്രസക്തി തീര്‍ന്നു എന്നു കരുതിക്കാണും. തെരേസാ മേയുടെ നേതൃത്വത്തില്‍ ബ്രെക്സിറ്റിന്റെ വക്താക്കളായി മാറിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് യുകെഐപിക്കാര് ഭൂരിപക്ഷവും കൂറുമാറിക്കഴിഞ്ഞു.
തൊഴിലാളികളും മധ്യവര്‍ഗ്ഗക്കാരുമൊക്കെ ബ്രെക്സിറ്റിന് അനുകൂലമായി ചിന്തിച്ചു തുടങ്ങിയതോടെ ലേബര്‍ പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളിലും ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി കൈവശംവച്ചിരുന്ന കോപ്ലാന്ഡ് മണ്ഡലം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഒരു ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അടിയറ വച്ചത് ലേബറിന്റെ ഈ ദയനീയ ചിത്രത്തിന്റെ തെളിവാണ്. എങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയിലുണ്ടായിരുന്നതിനേക്കാള് ഇരുപാര്‍ട്ടികളും തമ്മിലുള്ള ജനപിന്തുണയിലെ അന്തരം ഏറെ കുറഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
റെയില്‍വേയും തപാല്‍ വിതരണവും ഊര്‍ജമേഖലയുമൊക്കെ ദേശസാല്‍ക്കരിക്കുമെന്നും യൂണിവേഴ്സിറ്റികളിലെ ട്യൂഷന് ഫീസ് എടുത്തുകളയുമെന്നും ദേശീയ ആരോഗ്യ സേവന ശൃംഖലയ്ക്ക് കൂടുതല്‍ പണം വകയിരുത്തുമെന്നുമൊക്കെ വാഗ്ദാനം നല്കുന്ന ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക ഇതിനിടെ സാധാരണക്കാരില്‍ പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. പ്രകടനപത്രിക പുറത്തിറക്കിയശേഷം ലേബര്‍ പാര്‍ട്ടിയുടെ ജനസമ്മതിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 1983 ല്‍ മൈക്കല്‍ ഫൂട്ടിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി മാര്‍ഗരറ്റ് താച്ചറിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടു പരാജയപ്പെട്ട തെരഞ്ഞെടുപ്പിലേതുപോലെ അപ്രായോഗികമാണ് ഈ പ്രകടനപത്രികയെന്നും അത് ബ്രിട്ടനെ പുരോഗതിയുടെ പാതയില്‍നിന്ന് പുറകോട്ടടിക്കുമെന്നുമാണ് തെരേസാ മേ ആക്ഷേപിക്കുന്നത്.
1920 നുശേഷം ഇത് ആദ്യമായി ബ്രിട്ടീഷ് കമ്യൂണിസ്റ്റ്പാര്‍ട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ല. പകരം ഇടതുപക്ഷ ചിന്താഗതിക്കാരനായ ജെര്‍മി കോബിന് നയിക്കുന്ന ലേബര്‍ പാര്‍ട്ടിക്കുവേണ്ടി പാര്‍ട്ടിയുടെ അണികള്‍ പ്രവര്‍ത്തിക്കുമെന്നാണ് ജനറല്‍ സെക്രട്ടറി റോബര്‍ട്ട് ഗ്രിഫിത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞതവണ ഒന്‍പത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 1229 വോട്ടുകളാണ് എന്നതുകൊണ്ട് ഈ നിരുപാധിക പിന്തുണ ലേബര്‍ പാര്‍ട്ടിക്ക് തുണയാകും എന്നതിനേക്കാളും അത് കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന കോബിന്റെ മേല്‍വിലാസം തങ്ങള്‍ക്കനുകൂലമാക്കി തിരിച്ചടിക്കാന്‍ ടോറികള്‍ക്ക് അവസരമേകി എന്നതിലാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫാരണ്‍ അഭിപ്രായപ്പെട്ടത് ഓര്‍ത്തുപോകുന്നു.
”പാര്‍ലമെന്റില്‍ എതിര്‍നിരയിലേക്ക് നോക്കുമ്പോള്‍, ഒരു കുട്ടിയുടെ കൈയില്‍നിന്ന് മിഠായി തട്ടിയെടുക്കുന്ന ലാഘവത്തോടെ തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന് പ്രലോഭിപ്പിക്കുന്ന വിചാരത്തിന് വഴങ്ങാതിരിക്കാന്‍ തെരേസാ മേയ്ക്ക് സാധിക്കുന്നില്ല. സത്യത്തില്‍ ഒരു ജയം മാത്രമല്ല അവര്‍ ലക്ഷ്യമിടുന്നത്. ജൂണ്‍ എട്ടാം തീയതി സമാപിക്കുന്ന തെരഞ്ഞെടുപ്പ് ഘോഷയാത്ര തന്റെ കിരീടധാരണമാകണം എന്നതും കൂടെയാണ്.”
കിരീടധാരണത്തിന് തക്ക ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ടോറികള്‍ അധികാരം നിലനിര്‍ത്തുമെന്നുതന്നെയാണ് സൂചനകള്‍. ഇനി കഴിഞ്ഞ തവണത്തെപ്പോലെ അവസാനനിമിഷം മാറുന്ന ഒന്നോ രണ്ടോ ശതമാനം വോട്ടു മതി ഈ ജയവും ദുഷ്ക്കരമാകാന്‍.
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: