നമ്മുടെ മത്സ്യബന്ധനമേഖലയില്‍ ഇതാദ്യമായാണ് ഇത്രയേറെ പ്രാധാന്യത്തോടെ വിശദമായതും എന്നാല്‍ സുതാര്യമായും ഒരു ദേശീയ മത്സ്യനയം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ അവസാനകാലത്ത് പുതിയ മത്സ്യനയം രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഡോ.മീനാകുമാരി കമ്മിറ്റി ചെന്നൈയില്‍ ട്രോളര്‍ അസോസിയേഷനുമായി മാത്രം പേരിനൊരു ചര്‍ച്ചയും ഒന്നോരണ്ടോ ഔദ്യോഗിക സിറ്റിംഗും നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്തും പൊതുതാല്പര്യാര്ത്ഥം ചിന്തിക്കുന്ന ഏവര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്കും മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനും വേണ്ടത്ര സാധ്യതകളൊരുക്കിയാണ് പുതിയ നയം രൂപപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര മത്സ്യനയം എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടുന്നത് സ്വാഭാവികമായും വിദേശകപ്പല്‍ മത്സ്യബന്ധനത്തെക്കുറിച്ചായിരിക്കും. കാല് നൂറ്റാണ്ടുകാലം ഇന്ത്യന്‍ കടല്‍ അടക്കി വാണത് വിദേശകുത്തക കമ്പനികളുടെ കപ്പലുകളാണ്. നരസിംഹറാവു സര്‍ക്കാറാണ് വിദേശകപ്പലുകളെ ഇന്ത്യന്‍ കടലില്‍ മീന്‍ പിടിക്കാന്‍ അനുവദിച്ചു തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് നമ്മുടെ ആഴക്കടല്‍ മത്സ്യസമ്പത്ത് ആവോളം കോരിയെടുക്കാന്‍ അനുവാദം നല്കിയ ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (ഘഛജ) സമ്പ്രദായം പൂര്‍ണ്ണമായും അവസാനിപ്പിച്ചു എന്നതുതന്നെയാണ് പുതിയ മത്സ്യ നയത്തിന്റെ സവിശേഷത. 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ ആഴക്കടല്‍ മത്സ്യസമ്പത്ത് പിടിച്ചെടുക്കാന്‍ പുതിയ പദ്ധതിയും സംവിധാനങ്ങളും നയം വ്യക്തമാക്കുന്നുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കാനുതകുന്ന വൈദഗ്ദ്ധ്യവും ശേഷിയും വികസിപ്പിക്കാനാവശ്യമായ പരിശീലനം, സാമ്പത്തിക സഹായം, യാന നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ എന്നിവയുണ്ടാവും. സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ സംരംഭങ്ങള്‍, സ്വകാര്യസംരംഭങ്ങള്‍ തുടങ്ങിയവരെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രയോജനപ്പെടുത്തും. ഇക്കാര്യത്തില്‍ ദീര്‍ഘദൂര സഞ്ചാരശേഷിയുള്ള ആധുനിക യാനങ്ങളുടെ ഒരു ശൃംഖല തന്നെയുണ്ടാകേണ്ടതുണ്ട്. മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനും അതോടൊപ്പം സംസ്കരണത്തിനും ഈ സംരംഭങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണം. അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി പുതിയ ചട്ടങ്ങളും ഏകജാലക സംവിധാനവും ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് രൂപപ്പെടുത്തും. ഈ മേഖലയുടെ സമഗ്ര പുരോഗതിക്കായി ആഴക്കടല്‍ മത്സ്യബന്ധനം, മത്സ്യസംസ്കരണം, മത്സ്യോല്‍പ്പന്ന കയറ്റുമതി എന്നിവയെ ഏകോപിപ്പിക്കും. അന്താരാഷ്ട്ര കയറ്റുമതിയും വ്യാപാരവും പരിപോഷിപ്പിക്കാന്‍ പ്രോത്സാഹനവും നല്‍കും. യാന നിര്‍മ്മാണം, സര്‍വ്വെ, സര്ട്ടിഫിക്കേഷന്, മാനവശേഷി വികസനം എന്നിവയെല്ലാം ചട്ടങ്ങള്‍ക്ക് വിധേയമാക്കുന്നതോടൊപ്പം ശാസ്ത്ര-സാങ്കേതിക അറിവ് പകര്ന്നുനല്കി ഈ മേഖലയെ ഉന്നത നിലവാരത്തിലെത്തിക്കും.
ഫിഷ്ലാന്റിംഗ് സെന്ററുകള്‍, മാര്‍ക്കറ്റുകള്‍, മത്സ്യവിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിച്ച് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. തുറമുഖങ്ങളും, മത്സ്യസംസ്കരണ കേന്ദ്രങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രങ്ങളായി മാറ്റാന്‍ നടപടികളുണ്ടാവും. മത്സ്യം പിടിക്കുന്ന യാനങ്ങളില്‍ നിന്നുതന്നെ മത്സ്യസൂക്ഷിപ്പിന്റെ കാര്യത്തില്‍ ഗുണകരമായ നടപടി സ്വീകരിച്ച്, പിടിക്കപ്പെടുന്ന മത്സ്യത്തിന് കേടുപാട് സംഭവിച്ച് ഉണ്ടാകുന്ന നഷ്ടം ഇല്ലാതാക്കും. അന്താരാഷ്ട്ര രംഗത്ത് നമ്മുടെ മത്സ്യങ്ങള്‍ക്കുള്ള വിപണന സാധ്യത കണക്കിലെടുത്ത് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധന, ശരിയായ വിപണന തന്ത്രം എന്നിവ ഉറപ്പുവരുത്തും. ആഭ്യന്തര വിപണിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും. ഭക്ഷ്യസുരക്ഷാ കമ്മിറ്റിയുടെയും കയറ്റുമതി അതോറിറ്റിയുടെയും നിബന്ധനകള്‍ക്കനുസൃതമായി ഗുണനിലവാരം മെച്ചപ്പെടുത്തി അന്താരാഷ്ട്ര തലത്തിലുള്ള വിപണി വില നേടാന്‍ പ്രാപ്തമാക്കും. ഉല്‍പ്പാദകനും ഉപഭോക്താവും തമ്മിലുള്ള അന്തരം ഏറെയുള്ള വിപണന രംഗത്തെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കും.
ഇടനിലക്കാരില്‍ നിന്നും സ്വകാര്യവ്യക്തികളില്‍ നിന്നും പണം കൈപ്പറ്റുന്നതുമൂലം സംഭവിക്കുന്ന ദുഃസ്ഥിതി മാറാന്‍ മത്സ്യബന്ധന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും സഹകരണ സംഘങ്ങള്‍ മുഖേനയും മത്സ്യവിപണന സംവിധാനം രൂപപ്പെടുത്തും. ആധാര്‍ ബന്ധിത അക്കൗണ്ടുകളിലുടെ നിലവിലുള്ള ക്ഷേമപദ്ധതികള്‍ ശക്തിപ്പെടുത്തിയും ആനൂകൂല്യങ്ങള്‍ കാലനുസൃതമായി പരിഷ്കരിച്ചും മത്സ്യപ്രവര്‍ത്തക സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തും. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനും തിരിച്ചടയ്ക്കാനും പ്രയാസമായതിനാലാണ് ഇടനിലക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തിപ്രാപിച്ചത്. ഇതു കണക്കിലെടുത്ത് ഉദാരമായ വായ്പാപദ്ധതി, നബാര്‍ഡിന്റെ സേവന പരിധിയില്‍ മത്സ്യമേഖലയെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടി എന്നിവ സ്വീകരിക്കും. മത്സ്യലഭ്യതക്കുറവു മൂലം ബുദ്ധിമുട്ടുന്ന സാഹചര്യം നേരിടാന്‍ സമാന്തര വരുമാന മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം, സാങ്കേതിക പരിജ്ഞാന ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ കൂടുതല്‍ വരുമാനം ലഭ്യമാക്കുന്ന മെച്ചപ്പെട്ട മത്സ്യബന്ധനത്തിന് പ്രാപ്തമാക്കും.
മത്സ്യബന്ധനാനന്തര പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ 66% സ്ത്രീ തൊഴിലാളികളാണ്. കുടുംബ പരിപാലനത്തോടൊപ്പം മത്സ്യവില്‍പ്പന, മത്സ്യം ഉണക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സ്വന്തമായും സ്വയം സഹായ സംഘങ്ങള്‍ വഴിയും നടത്തിവരുന്നുണ്ട്. ഇത്തരം കാര്യങ്ങളെ മെച്ചപ്പെടുത്താനുള്ള തൊഴില്‍ സാഹചര്യം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ-വിപണനം, സുരക്ഷ, സ്വച്ഛത, ആരോഗ്യം കണക്കിലെടുത്തുള്ള മത്സ്യമേഖലാ പരിപാലനം, സ്വയം സഹായസംഘങ്ങള്‍ക്കും വനിതാ സഹകരണ സംഘങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കി ശാക്തീകരിക്കല്‍ എന്നീ നടപടികളും കൈക്കൊള്ളും.
മത്സ്യബന്ധന നിരോധനവും, നിയന്ത്രണങ്ങളും നടപ്പിലാക്കുമ്പോള്‍ മത്സ്യപ്രവര്‍ത്തകര്‍, ശാസ്ത്ര സാങ്കേതിക വിഭാഗം, സംസ്ഥാനങ്ങള്‍ എന്നിവരുമായി കൂടിയാലോചിക്കും. മത്സ്യപ്രവര്‍ത്തകരുടെ സാങ്കേതിക അറിവ് കണക്കിലെടുക്കും. കാലാവസ്ഥമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും കടല്‍ക്ഷോഭവും പ്രകൃതി ദുരന്തങ്ങളായി കണക്കാക്കും. മത്സ്യ തീറ്റക്കുവേണ്ടി ചെറുമത്സ്യങ്ങളെ പിടിച്ച് മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്ന അനിയന്ത്രിതമായ മത്സ്യബന്ധനം തടഞ്ഞ് മത്സ്യതീറ്റ- പ്ലാന്റുകളെ നിയമം മൂലം നിയന്ത്രിക്കും. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനും ഫാമുകള്‍, ഹാച്ചറി ഫിഷ് പാര്‍ക്ക് എന്നിവ സ്ഥാപിച്ച് വിത്തുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതികളുണ്ട്. കപ്പല്‍ ഗതാഗതം, എണ്ണ പര്യവേക്ഷണം, പ്രതിരോധ മേഖലയുടെ ആവശ്യങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു വരുന്നതുകൊണ്ട് മത്സ്യബന്ധന മേഖല ചുരുങ്ങിവരുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ മത്സ്യമേഖലയ്ക്കായി ആവശ്യമായ തരംതിരിക്കല്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തും.
അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള രക്ഷാ സംവിധാനത്തിന് നൂതന സാങ്കേതിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ബാധ്യത ഉറപ്പാക്കും. അന്താരാഷ്ട്ര കരാറുകളും നിയമങ്ങളും അനുസരിക്കാനും അതു പ്രയോജനപ്പെടുത്താനുമുള്ള ബോധവല്ക്കരണവുമുണ്ടാവും. മത്സ്യമേഖലയുടെ സര്‍വ്വോമുഖമായ ഉന്നതിയെ കണക്കാക്കിയുള്ള നയരൂപീകരണം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളേറെയും കണക്കിലെടുത്തിട്ടുണ്ട്. പത്തു വര്‍ഷത്തേക്കുള്ള ദിശാസൂചികയായി കണക്കാക്കുന്ന ഈ നയരേഖ മത്സ്യമേഖലയില്‍ ഗുണകരമായ വലിയ പരിവര്‍ത്തനത്തിലേക്കുള്ള കാല്‍വെപ്പാണ്. ഇന്നലെവരെ കടലും തീരവും മത്സ്യബന്ധനവുമെല്ലാം മറ്റു പലര്‍ക്കായി തീറെഴുതി കൊടുത്തവരുടെയും അതിന്റെയൊക്കെ പങ്ക് നുണഞ്ഞവരുടെയും ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവെ ഏവരും ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) മത്സ്യപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷ, പരിപാലനം, ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഷൂറന്‍സ് പരിരക്ഷ, സാമൂഹ്യ സുരക്ഷ എല്ലാം ഉള്‍പ്പെടുത്തി അംഗീകരിച്ച 188-ാം പ്രമേയമനുസരിച്ച് മത്സ്യപ്രവര്‍ത്തക സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹ്യ ഉന്നതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കടമയാണെന്ന് ബോധ്യപ്പെടുത്തുന്ന നടപടിയും മത്സ്യനയം മുന്നോട്ടു വെയ്ക്കുന്നുണ്ട്. നിശ്ചയിച്ചതും തീരുമാനിച്ചതുമായ കാര്യങ്ങള്‍ ആരു നടപ്പിലാക്കണമെന്നും അതിനുള്ള സാമ്പത്തികമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി നിശ്ചയിച്ച് നടപ്പില്‍ വരുത്താനും നിഷ്കര്‍ഷിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിരവധി സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു കീഴിലായുള്ള മത്സ്യമേഖലയില്‍ ഒരു ഏകീകൃത സംവിധാനം കൊണ്ടുവരാനും ദേശീയമത്സ്യനയം 2017 ന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
(ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: