ആലപ്പുഴ: വീടില്ലാത്തവന്റെ ദുഃഖം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞു, രാഷ്ട്രീയ വിരോധം മൂലം സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് കരുണ കാണിച്ചില്ല, നിര്‍ധന കുടുംബം അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച കൂരയില്‍.
നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കിഴക്കേ ചേന്നംകരിയില്‍ മാനവ നിവാസില്‍ മജീഷും ഭാര്യയും അഞ്ചു വയസ്സുള്ള കുട്ടിയുമാണ് പഞ്ചായത്തിന്റെ രാഷ്ട്രീയ വിരോധത്തില്‍ ദുരിത ജീവിതം നയിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചാണ് മജീഷ് ഉപജീവനം നടത്തുന്നത്. വീട് ലഭിക്കുന്നതിനായി പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്കി. ഗ്രാമസഭയില്‍ അഞ്ചു പ്രാവശ്യവും അപേക്ഷ കൊടുത്തെങ്കിലും ചവറ്റുകൊട്ടയില്‍ തള്ളി. കക്കൂസ് പോലും നല്കാന് പഞ്ചായത്തും വാര്‍ഡ് മെമ്പറും തയ്യാറായില്ല.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രിക്ക് ഈ വിഷയങ്ങള്‍ സൂചിപ്പിച്ച് കത്തയച്ചു. പത്ത് ദിവസത്തിനുളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് ലഭിച്ചു. പൊതുഭരണ സെക്രട്ടറി തുടര്‍നടപടിക്ക് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രധാനമന്ത്രിക്ക് നല്കിയ അപേക്ഷയില്‍ അടിയന്തര നടപടി സ്വീകരിച്ച് പ്രശ്ന പരിഹാരം കാണണമെന്ന് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദേശം നല്കി. നാലു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ നീലംപേരുര്‍ പഞ്ചായത്ത് അധികൃതര്‍ പ്രധാനമന്ത്രിയേയും ജില്ലാ ഭരണകൂടത്തെയും അവഹേളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: