ബിജെപി പ്രതിഷേധിച്ചു
ആലപ്പുഴ: കേരള സന്ദര്‍ശനത്തിടെ ഇസഡ് ക്യാറ്റഗറിയുള്ള മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിക്ക് ഗുരുതര സുരക്ഷ വീഴ്ച്ച. കുത്തിയതോടായിരുന്നു സംഭവം. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം മൂലം 20 മിനിറ്റോളം അദ്ദേഹത്തിന്റെ യാത്ര വൈകിപ്പിച്ചു. സുരക്ഷാവീഴ്ച ഉണ്ടാക്കിയ പോലീസ് നടപടിയില്‍ വ്യപക പ്രതിഷേധമാണ് ഉയരുന്നത്.
കുമരകത്തേക്ക് റോഡു മാര്ഗംപോകും വഴിയായിരുന്നു സംഭവം. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തുറവൂര്‍ ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ സിപിഎമ്മുകാര്‍ പ്രകടനം നടത്തിയിരുന്നു. ഇതില്‍ അദ്വാനിയുടെ വാഹനവ്യൂഹം പെടാതിരിക്കാനായിരുന്നു പോലീസ നടപടി. അദ്ദേഹത്തിന്റെ വാഹനം കത്തിയതോട് സിഐ ഓഫീസല്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയത് നീക്കിയതിന് ശേഷമാണ് കുമരകത്തേക്ക് ഉള്ള യാത്ര പുനരാരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മുകാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഇസഡ് ക്യാറ്റഗറിയില്‍ ഇന്ത്യയുടെ മുന്‍ ഉപ പ്രധാന മന്ത്രി സഞ്ചരിക്കുന്ന വഴി തടഞ്ഞ് പ്രകടനം നടത്താന്‍ സിപിഎമ്മുകാര്‍ക്ക് ആര് അനുമതി നല്കി എന്നത് ദുരൂഹമാണ്.
അതീവ സുരക്ഷയുള്ള മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിക്ക് കുറ്റമറ്റ സുരക്ഷയൊരുക്കി യാത്ര സുഗമമാക്കുന്നതില്‍ ആലപ്പുഴ ജില്ലയിലെ പോലീസ് സംവിധാനം പരാജയപ്പെട്ടതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കുറ്റകരമായ അലംഭാവം കാട്ടിയതിനാല്‍ അദ്വാനിക്ക് കുത്തിയതോട് സിഐ ഓഫീസില്‍ കഴിയേണ്ടി വന്നത് പോലീസിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും കെ. സോമന് ആവശ്യപ്പെട്ടു.
എന്നാല്‍ അദ്വാനിക്ക് സേഫ് ഹൗസ് ഒരുക്കുക മാത്രമാണ് പോലീസ് ചെയ്തതെന്ന് കുത്തിയതോട് സിഐ പറയുന്നു. വിവിഐപികളുടെ സന്ദര്‍ശനത്തിനിടെ അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കാറുണ്ടെന്നും സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: