തേഞ്ഞിപ്പലം: തന്റെ ഭാഗം അധികൃതരെ കേള്‍പ്പിക്കുന്നതിനുള്ള ഏതൊരു വ്യക്തിയുടെയും അവകാശം മാനേജ്മെന്റ് തലപ്പത്തുള്ളവര്‍ അനുവദിച്ച് കൊടുക്കേണ്ടതുണ്ടെന്ന് കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി നായര്‍ പറഞ്ഞു. ‘കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലെ നൂതന പ്രവണതകള്‍’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥികളെ നേരില്‍ കാണാന്‍ സന്നദ്ധരാവുന്നത് ശുഭകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദരിദ്രരായവര്‍ക്ക് പ്രയോജനകരമാവുന്ന വിധത്തിലാണ് നിയമങ്ങളെ വ്യാഖ്യാനിക്കേണ്ടതെന്ന മഹാത്മാ ഗാന്ധിയുടെ നിലപാടാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ധാര്‍മ്മിക മൂല്യങ്ങള്‍ പ്രസംഗത്തിലുപരിയായി പ്രവര്‍ത്തിയിലൂടെ കാണിക്കാനും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മൂല്യങ്ങള്‍ മുദ്രിതമാവുന്ന വിധത്തില്‍ സന്നിവേശിപ്പിക്കുവാനും സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഡോ.എം.കെ.സി നായര്‍ പറഞ്ഞു.
സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്ന പ്രൊഫ.കെ.പി.മുരളീധരന് ആദരസൂചകമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. വിജ്ഞാനം പകര്ന്നുകൊടുക്കുന്നതിലുപരി വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന മികച്ച അധ്യാപകനായ ഡോ.കെ.പി. മുരളീധരന് മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
ബ്രിട്ടനില്‍ നിന്നുള്ള മാനേജമെന്റ് വിദഗ്ധ ലൂസിയ റിയല്‍ മാര്ട്ടിന് പ്രഭാഷണം നടത്തി. ലാഭം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കേണ്ടതില്ല. അതോടൊപ്പം കോര്‍പ്പറേറ്റുകള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കുക കൂടി ചെയ്യേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ വിശിഷ്ടാതിഥിയായിരുന്നു. സിന്റിക്കേറ്റംഗം ഡോ.സി.അബ്ദുല്‍ മജീദ് പ്രസംഗിച്ചു. കൊമേഴ്സ് പഠനവകുപ്പ് മേധാവി ഡോ.ബി.ജോണ്സണ് സ്വാഗതവും ഡോ.ഇ.കെ.സതീഷ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളില്‍ ഡോ.കെ.സി.വിജയകുമാര്‍, സി.എസ്.രാജേഷ് കുമാര്‍ കെ. പിള്ള, ഡോ.കെ.ബി.പവിത്രന്, ഡോ.ജിജോ പൗലോസ്, ഡോ.പി.ടി.രവീന്ദ്രന്, ജോ എ സ്കറിയ എന്നിവര്‍ പങ്കെടുത്തു. സെമിനാര്‍ ജൂണ്‍ എട്ടിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: