കോഴിക്കോട്: എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിട്ടും മാനേജ്മെന്റ് ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാന്‍ തീരുമാനം. സമരത്തെ സഹായിക്കാന്‍ ഇന്ന് വൈകീട്ട് 5.30ന് സമരസഹായസമിതി രൂപീകരിക്കും.
അനിശ്ചിതകാല നിരാഹാര സമരം നടത്തിയ പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിമുതല്‍ ആദര്‍ശ്, ജിത്തുകൃഷ്ണ എന്നിവര്‍ തുടങ്ങിയ നിരാഹാരം തുടരുകയാണ്. യുവമോര്‍ച്ച, എബിവിപി, കെഎസ്യു തുടങ്ങിയ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഭരണ പക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ ഇതുവരെ സമരരംഗത്തെത്തിയിട്ടില്ല. ഇടത് നേതാക്കളോ സ്ഥലം എംഎല്‍എയോ സമരത്തിന് തിരിഞ്ഞ് നോക്കിയിട്ടില്ല. തിങ്കളാഴ്ച മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുത്തുവെങ്കിലും സമരക്കാരെ അവഗണിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സമരപന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സമരം സംസ്ഥാന വ്യാപകമാക്കാനും മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് തിരുത്താനുള്ള മുന്നേറ്റത്തില്‍ ബിജെപി പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഇന്നലെ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്ഥാപനത്തിലെ 23 ഓളം വിദ്യാര്‍ഥികളാണ് സമരത്തിലുള്ളത്. ജില്ലാ കലക്ടര്‍ ഇടപെട്ട് സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ അദ്ദേഹം നിയോഗിക്കുകയും ചെയ്തിരുന്നു.
എയിംഫില്‍ സമരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നാളെ എബിവിപിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് മുതലക്കുളത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും. എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് ഉദ്ഘാടനം ചെയ്യും.
ഏഴ് ദിവസമായി നടക്കുന്ന സമരത്തെ അവഗണിക്കുന്ന മാനേജ്മെന്റിന്റെ നിലപാടിനെതിരെ സ്ഥാപനത്തിനെതിരെ സ്ഥാപനത്തിന്റെ മറ്റ് കേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിക്കും.
നാളെ കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥിമാര്‍ച്ച് നടക്കും. അനിശ്ചിതകാല നിരാഹാര സമരത്തെ സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസമന്ത്രിയും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രശ്നത്തില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എയിംഫില്‍ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ എബിവിപി സമരത്തിനുണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ഉടമകള്‍ക്കൊപ്പമാണെന്നും വിദ്യാര്ത്ഥികള്ക്കൊപ്പമല്ലെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എസ്എഫ്ഐ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ആരൊക്കെ സമരത്തിന് എതിരെ നിന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും അഭിജിത്ത് പറഞ്ഞു.
എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഹിന്ദുഐക്യവേദി ഐക്യദാര്‍ഢ്യം. ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി. അനില്‍കുമാര്‍ മായനാട്, ജില്ലാ സമിതി അംഗം സുബീഷ് ഇല്ലത്ത്, കോര്പ്പറേഷന് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ലാലു മാനാരി, വൈസ് പ്രസിഡന്റ് ടി.പി. വിവേകാനന്ദന് എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ത്വരിത നടപടികള്‍ സ്വീകരിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: