തിരുവനന്തപുരം: നഗരസഭാ നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷിനെതിരായ അഴിമതി ആരോപണം രാഷ്ട്രീയവൈരാഗ്യം മൂലമെന്ന് ബിജെപി. സിമി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലുള്ള ഭയമാണ് എല്‍ഡിഎഫിന്റെ അഴിമതി ആരോപണത്തിന് കാരണമെന്നും ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി നേതൃത്വം നല്കുന്ന കമ്മിറ്റി അപ്പീല്‍ ലഭിച്ച് 30 ദിവസത്തിനകം പരിഹരിക്കും. പിണറായി സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്തത്. ഈ കമ്മിറ്റിയില്‍ എല്‍ഡിഎഫിലെ സി.എസ്. പ്രിയ, യുഡിഎഫിലെ സിനി, അനിത, ഷീബാ പാട്രിക്, അലത്തറ അനില്‍ എന്നിവരും അംഗങ്ങളാണ്. എല്ലാവരുടെയും പങ്കാളിത്തത്തോടെ ഏകകണ്ഠമായാണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ ചെയര്‍പേഴ്സണെതിരെ മാത്രം ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് തിരിച്ചറിയണം.
ജയന്‍ബാബു മേയറായ 2008 ഒക്ടോബര്‍ 28ലെ കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭയോടു കൂട്ടിച്ചേര്‍ത്ത പഞ്ചായത്തിലെ കെട്ടിടങ്ങള്‍ക്ക് നികുതി നിര്‍ണയിക്കാന്‍ തീരുമാനമെടുത്തത്. ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടം 2008 ഫെബ്രുവരിമാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ടിസി ലഭിച്ച കെട്ടിടമാണ്. അന്നത്തെ തീരുമാനമനുസരിച്ചാണ് 6 ശതമാനം മാത്രം നികുതി ഈടാക്കുന്നത്. ഈ കെട്ടിടം കേരള ഐടി മന്ത്രാലത്തിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ളതാണെന്നിരിക്കെ ആരുടെ കൈയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയതെന്ന് പറയാന്‍ ആരോപണമുന്നയിച്ചവര്‍ തയ്യാറാകണം.
കഴിഞ്ഞദിവസം പാങ്ങപ്പാറയില്‍ നാലുപേരുടെ ജീവന് അപഹരിച്ച കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയതിലൂടെ മേയറും ഡെപ്യൂട്ടി മേയറും ലക്ഷങ്ങളാണ് കൈപ്പറ്റിയത്. നഗരസഭ നടത്തിയ അദാലത്തുകളില്‍ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല. ബിജെപി വാര്‍ഡുകളിലെ ഓവര്‍സിയര്‍മാരെ സ്ഥലം മാറ്റി പൊതുമരാമത്ത് പ്രവൃത്തികളെല്ലാം അട്ടിമറിക്കുകയാണ്. നഗരഭയുടെ അഴിമതിക്കും കെടുക്കകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 20 ന് നഗരസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ചിന് മുന്നോടിയായി 16, 17, 18, 19 തീയതികളില്‍ 100 വാര്‍ഡുകളിലും വാഹനപ്രചാരണജാഥ സംഘടിപ്പിക്കും. ബിജെപി നഗരസഭാ പാര്‍ട്ടി നേതാവ് അഡ്വ വി. ഗിരികുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറിയും കൗണ്‍സിലറുമായ പാപ്പനംകോട് സജി, നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: