കോട്ടയം: ഭവനരഹിതര്‍ക്കുളള കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഇതുവരെ കേരളത്തില്‍ പൂര്‍ത്തിയായത് 313 വീടുകള്‍. 2016-17 വര്‍ഷത്തില്‍ കേരളം ലക്ഷ്യമിട്ടത് 32,559 വീടുകളായിരുന്നു. ഇതില്‍ 12,791 വീടുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്ന് കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത് മൂലം സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന 19,768 വീടുകള്‍ നഷ്ടമായി.
സാങ്കേതിക കുരുക്കുകളും അധികൃതരുടെ പിടിപ്പുകേടുമാണ് ഇത്രയധികം വീടുകള്‍ നഷ്ടപ്പെടാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി ‘ലൈഫ്’ എന്ന പദ്ധതി തുടങ്ങിയതോടെ പിഎംഎവൈയ്ക്ക് വിഹിതം മാറ്റിവയ്ക്കാന്‍ താല്പര്യം കാണിക്കാത്തതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചു. അര്‍ഹരായവരെ കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ചയുണ്ടായി.
സംസ്ഥാനത്തെ മുഴുവന്‍ അര്‍ഹരായ ഗുണഭോക്താക്കളെയും കണ്ടെത്തനായില്ല. 2016-17 വര്‍ഷത്തില്‍ 32,559 ഗുണഭോക്താക്കളുടെ സ്ഥാനത്ത് 21,679 പേരെ മാത്രമാണ് കണ്ടെത്തിയത്. വീടുകള്‍ നഷ്ടപ്പെടുന്നവയില്‍ കൂടുതലും പട്ടികവിഭാഗത്തില്പ്പെട്ടവരുടെതാണ്. ഇതിന് കാരണം സ്വന്തമായി രണ്ട് സെന്റ് സ്ഥലമില്ലാത്തതാണ്. രണ്ട് സെന്റ് സ്വന്തം പേരില്‍ ഉണ്ടെങ്കില്‍ മാത്രമെ വീട് വയ്ക്കാന്‍ സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ.
പദ്ധതി പ്രകാരം ഗുണഭോക്താക്കളെ ഗ്രാമീണ, സാമ്പത്തിക സെന്‍സസ് പ്രകാരമാണ് തെരഞ്ഞെടുക്കുന്നത്.
വീടില്ലാത്തവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളിലെ ഗ്രാമസഭ കൂടി അംഗീകരിക്കണം. വീട് ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കളെ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴിയാണ് വീടുകള്‍ അനുവദിക്കുന്നത്. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 10521 പേര്‍ക്ക് ആദ്യഗഡുവും 2155 പേര്‍ക്ക് രണ്ടാം ഗഡുവും 190 പേര്‍ക്ക് മൂന്നാം ഗഡുവും ഇതുവരെ നല്കി. പൂര്‍ത്തിയായത് 313 വീടുകളും. പദ്ധതി പ്രകാരം 60 ശതമാനം തുക കേന്ദ്രവും ബാക്കി 40 ശതമാനം സംസ്ഥാനത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്.
പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമിയില്ലാത്തതിനാല്‍ വീട് നല്‍കുന്നത് വെല്ലുവിളി തന്നെയാണെന്ന് സംസ്ഥാന ഗ്രാമീണ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2017- 18 വര്‍ഷത്തേയ്ക്കുളള ഗുണഭോക്തകളെ കണ്ടെത്തുന്ന പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ 9,872 വീടുകള്‍ മാത്രമാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: