കൊട്ടിയൂര്‍: സേവാഭാരതി ആര്‍എസ്എസിന്റെ സേവനമുഖമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സേവാപ്രമുഖ് എ.വിനോദ് പ്രസ്താവിച്ചു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരില്‍ നടത്തിവരുന്ന അന്നദാനപരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ സംസ്കാരങ്ങള്‍ എന്തും കച്ചവടവല്ക്കരിക്കുമ്പോള് ഭാരതത്തിന്റെ പുരാതന സംസ്കാരമായ അതിഥിദേവോ ഭവ എന്ന ആശയം അരികെ കൊണ്ടുവരാനുള്ള പരിശ്രമമാണ് ക്ഷേത്രസന്നിധിയിലെ അന്നദാനം കൊണ്ട് സേവാഭാരതി നിര്‍വ്വഹിക്കുന്നത്. മറ്റുള്ളവര്‍ ഭക്ഷണം നല്കി വയര്‍ നിറക്കുക എന്ന കര്‍ത്തവ്യം നിര്വ്വഹിക്കുമ്പോള് സേവാഭാരതി ഇത്തരം പ്രവര്‍ത്തനത്തിലൂടെ വയര്‍ നിറക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വയറും നിറക്കുക എന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. ക്ഷേത്ര സങ്കേതങ്ങളിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിലൂടെ മോക്ഷപ്രാപ്തിക്ക് തുല്യമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഭാരതത്തില്‍ എമ്പാടും 1,58,000 സേവന പ്രവര്‍ത്തനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഇവയെല്ലാം തന്നെ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ സഹകരിപ്പിച്ചുകൊണ്ട് നടത്തുന്ന പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് ഗോപി മണത്തണ, ജില്ലാ സേവാപ്രമുഖ് സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി.ഗോപിനാഥ് സ്വാഗതം പറഞ്ഞു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷമായി ഇത്തരത്തില്‍ അന്നദാനം നടക്കുന്നുണ്ട്. കൊട്ടിയൂര്‍ ഉത്സവം കഴിയുന്നതു വരെ അന്നദാനമുണ്ടായിരിക്കും. നിത്യേന ആയിരത്തിലേറെപ്പേര്‍ അന്നദാനകേന്ദ്രത്തിലെത്തി ഭക്ഷണം കഴിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: