കൊച്ചി: കൊച്ചി മെട്രോ സര്വീസിനോടടുക്കുമ്പോള് ലാഭ -നഷ്ടങ്ങളെക്കുറിച്ച് ആശങ്ക. ആദ്യ കുറെ വര്‍ഷങ്ങള്‍ മെട്രോ വന്‍ സാമ്പത്തിക ബാധ്യതയായി മാറുമെന്നാണ് വിലയിരുത്തല്‍. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) നടത്തുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200 മെട്രോ കളില്‍ ആറെണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. ഇതാണ് കെ എം ആര്‍എല്ലിനെ ആശങ്കയിലാക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് കൊച്ചി മെട്രോ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി മാത്രം മൂവായിരം കോടിയിലധികം രൂപ ചെലവാക്കി കഴിഞ്ഞു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള മെട്രോ പൂര്‍ത്തിയാക്കാന്‍ 5321 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നിര്‍മ്മാണം നീണ്ടു പോകുന്നതിനാല്‍ മുഴുവന്‍ മെട്രോയും പൂര്‍ത്തിയാക്കാന്‍ നിലവിലെ എസ്റ്റിമേറ്റിന്റെ ഇരട്ടിത്തുകയിലധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ ടിക്കറ്റിന്റെ മിനിമം നിരക്ക് 10 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ തുക നിശ്ചയിച്ചാല്‍ ആളുകളെ ആകര്‍ഷിക്കാനാവില്ല. കൂടാതെ, ആദ്യഘട്ട സര്‍വീസ് പാലാരിവട്ടം വരെ നിജപ്പെടുത്തിയതും തിരിച്ചടിയാണ്.
പാലാരിവട്ടത്ത് എത്തിയാല്‍ വിവിധ സ്ഥലങ്ങളിലേക്ക് തുടര്‍ സര്‍വീസ് ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാഹന പാര്‍ക്കിംഗിന് പോലും സ്ഥലമായിട്ടില്ല. കലൂര്‍ വരെ ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിച്ചിരുന്നെങ്കില്‍ നിലവിലുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡ് തുടര്‍ യാത്രയ്ക്ക് പ്രയോജനപ്പെടുത്താമായിരുന്നു.
ടിക്കറ്റിതര വരുമാനമുണ്ടാക്കാനായി കാക്കനാട് മെട്രോ ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതുവരെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല. അതു കൊണ്ടു തന്നെ തുടക്കത്തില്‍ വന്‍ സാമ്പത്തിക ഞെരുക്കമുണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഇപ്പോഴുള്ള മെട്രോകളും ലാഭത്തിലല്ല. ഇതും കെ എം ആര്‍എല്ലിനെ ആശങ്കയിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: