കാക്കനാട്: മഴക്കാലം തുടങ്ങിയതോടെ വെള്ളക്കെട്ട് അടക്കമുള്ള വിവിധ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹാരം കാണുന്നതിനുമായി ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക മണ്‍സൂണ്‍ കലാമിറ്റി മോണിറ്ററിംഗ് സെല്‍ ആരംഭിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശം നല്കി. കൊച്ചി കോര്പ്പറേഷന്, കൊച്ചി മെട്രോ, പോര്‍ട്ട് ട്രസ്റ്റ്, റെയില്‍വേ, പിഡബ്ല്യുഡി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്, ദേശീയ പാത അതോറിറ്റി, ജിസിഡിഎ, മേജര്‍ ഇറിഗേഷന്‍ എന്നീ വകുപ്പ് പ്രതിനിധികള്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എട്ട് വകുപ്പുകള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് സെല്ലിന്റെ നേൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സെല്ലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.
മഴക്കാല ദുരിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സെല്‍ നേതൃത്വം നല്‍കും. മണ്‍സൂണ്‍ കഴിയുന്നതുവരെ സെല്‍ പ്രവര്‍ത്തിക്കും. മഴക്കാല ദുരിതവുമായി ബന്ധപ്പെട്ട പരാതികള്‍ സന്ദേശമായും ചിത്രങ്ങളായും അറിയിക്കുന്നതിന് വാട്ട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. 9061518888. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 0484 2423513.
കൊച്ചി മെട്രോ ജോലികളുമായി ബന്ധപ്പെട്ടാണ് ചില സ്ഥലങ്ങളില്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടായിരിക്കുന്നതെന്ന് കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയും ജനപ്രതിനിധികളും യോഗത്തില്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ റോഡിലെ വലിയ കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും ഇടപ്പള്ളി തോട് വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ദേശിയ പാത അതോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഞ്ചു ദിവസത്തിനുള്ളില്‍ നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ കഴിയുന്ന ഊര്‍ജിത നടപടികളുമായാണ് ജില്ല ഭരണകൂടം മുന്നോട്ട് പോകുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതിനായി വിവിധ വകുപ്പുകളുടെയും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: