കണ്ണൂര്‍: കെഎംസി, കെസി പ്രശ്നം രമ്യമായി പരിഹരിക്കുക, കെഎംസി പെര്മിറ്റുള്ളഓട്ടോറിക്ഷകള്ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുക, ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നിയന്ത്രിക്കുക, മതിയായ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അനുവദിക്കുക, പെര്‍മിറ്റില്‍ അനുവദിച്ച കേന്ദ്രത്തില്‍ മാത്രം ഓട്ടോ പാര്‍ക്ക് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം നാല് ദിവസം പിന്നിട്ടു.
സിഐടിയു ഒഴികെയുളള തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമര സമിതിയാണ് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തി വരുന്നത്. സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
കണ്ണൂര്‍ കോര്‍പറേഷനില്‍ ഏറക്കാലമായി നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നത്തില്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംയുക്ത സമരസമിതിയുടെ സത്യഗ്രഹ സമരം. കോര്പറേഷന് പരിധിയിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കും മാനദണ്ഡം പാലിക്കാതെ കെസി നമ്പര്‍ നല്‍കിയതോടെ ഇപ്പോള്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികളെയും ബാധിച്ചിരിക്കുകയാണ്.
മോഹനന് (ബിഎംഎസ്), പി.ശശിധരന് (ഐഎന്‍ടിയുസി),അനൂപ്,വിനീഷ് (എസ്ടിയു),സുരേന്ദ്രന് (എസ്എടിയു) എന്നിവര്‍ ഇന്നലെ സത്യഗ്രഹമനുഷ്ഠിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി.രാജേഷ് സമരം ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന് ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ജീവിക്കാനും തൊഴില്‍ സംരക്ഷണത്തിനും വേണ്ടി സമരം ചെയ്യുന്ന ഓട്ടോ തൊഴിലാളി സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെയും കോര്പ്പറേഷന് അധികാരികളുടേയും ധാര്‍ഷ്ട്യം അവസാനിപ്പിച്ച് സമരം ഒത്തുതീര്‍പ്പാക്കാനും തൊഴിലാളികള്‍ക്ക് നീതി ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗ്ഗ വഞ്ചകരായ തൊഴിലാളി യൂനിയനെ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നതിന് ഉദാഹരണമാണ് സമരത്തിന് ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ബഹുജന പിന്തുണയെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, കെ.രതീശന്, ടി.കിഷോര്‍, അനില്‍ കുമാര്‍, കെ.അനില്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: