ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ കോച്ച് അനില്‍ കുംബ്ലെ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപക്ഷേ നല്കി. നിലവില്‍ കോച്ചായതുകൊണ്ട് കുംബ്ലെയ്ക്ക് ഫൈനല്‍ പൂളിലേക്ക് നേരിട്ടു യോഗ്യതയുണ്ടെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും കുംബ്ലെ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഐസിസിയുമായി വരുമാനം പങ്കുവെക്കല്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരേ കുംബ്ലെ രംഗത്ത് വന്നിരുന്നു.
പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കമുള്ള ടീമിലെ സീനിയര്‍ താരങ്ങള്‍ കുംബ്ലെയുമായി രമ്യതയിലല്ല എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ടീമിന് പരിശീലകനെന്ന നിലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കുംബ്ലെയെ സ്ഥാനത്തു നിന്നും മാറ്റാന്‍ ബിസിസിഐക്ക് ഇക്കാരണങ്ങള്‍ മതിയെന്നായിരുന്നു വിലയിരുത്തലുകള്‍.
തന്റെ സിവിയോടൊപ്പം ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളും തയാറാക്കിയാണ് കുംബ്ലെ അപേക്ഷ തയാറാക്കിയിരിക്കുന്നത്. വീരേന്ദര്‍ സേവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പിബസ്, ലാല്ച്ചന്ത് രജ്പുത്, ഡോഡ ഗണേഷ്, അനില്‍ കുംബ്ലെ എന്നിവരാണ് അവസാന പട്ടികയിലുള്ളവര്‍.
സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ് എന്നിവരുള്ള ക്രിക്കറ്റ് ഉപദേശക സമിതി ഈ ആറു പേരുമായി അഭിമുഖം നടത്തിയതിന് ശേഷമാകും പരിശീലകനെ തീരുമാനിക്കുക. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം കുംബ്ലെയുടെ പരിശീലക കാലാവധി അവസാനിക്കുമ്പോള്‍ വെസ്റ്റെന്‍ഡീസ് പര്യടനത്തിന് ഇന്ത്യയ്ക്ക് പുതിയ പരിശീലകനായിരിക്കും ഉണ്ടാവുകയെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: