തിരുവനന്തപുരം: നിരന്തരം പച്ചക്കള്ളം പ്രചരിപ്പിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത് നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പച്ചനുണകളുടെ മൊത്തവ്യാപാരികളായി മാറിയിരിക്കുന്ന സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ബിജെപിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഓഫീസിന് നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്. എകെജി ഭവനില്‍ നടന്ന സംഭവത്തില്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്കില്ലാത്ത പരാതിയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കുള്ളത്. പ്രതികളുടെ മൊഴിയോ പോലീസ് റിപ്പോര്‍ട്ടോ മുഖവിലയ്ക്കെടുക്കാതെ കള്ളക്കഥ പ്രചരിപ്പിച്ച് സിപിഎം കേരളത്തില്‍ അക്രമം അഴിച്ചുവിട്ടതിനു പുറകില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും കുമ്മനം പറഞ്ഞു.
ബുധനാഴ്ച മാത്രം നടന്ന സിപിഎം ആക്രമണങ്ങള്‍ക്കെതിരെ പോലീസ് 258 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളം സന്ദര്‍ശിക്കാനെത്തിയ ബിജെപിയുടെ മുതിര്‍ന്ന ദേശീയനേതാവ് എല്‍.കെ. അദ്വാനിയെ പോലും വെറുതെവിട്ടില്ല. പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായിവിജയന് അറിയുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. കേരളത്തെ ചുടലക്കളമാക്കുന്ന സിപിഎം യാഥാര്‍ഥ്യ ബോധത്തോടെയല്ല പ്രശ്നങ്ങളെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സത്യത്തില്‍ അധിഷ്ഠിതമായി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അതിനാല്‍ കൊലപാതക, കശാപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: